മിസോറി: ഗർഭാശയ കാൻസറിനു കാരണമായെന്ന പരാതിയെത്തുടർന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണ് (ജെ ആൻഡ് ജെ) 470 കോടി ഡോളറിന്റെ പിഴശിക്ഷ (ഏകദേശം 32,000 കോടി രൂപ). 55 കോടി ഡോളർ നഷ്ടപരിഹാരമായി നല്കാനും 410 കോടി ഡോളർ പിഴ നല്കാനുമാണ് അമേരിക്കൻ സ്റ്റേറ്റ് ആയ മിസോറിയിൽ നടന്ന കേസിൽ ജൂറി വിധിച്ചത്. ജെ ആൻഡ് ജെയുടെ ജനപ്രിയ ഉത്പന്നമായ ബേബി പൗഡറിനെതിരേ 9000ൽപരം കേസുകൾ നിലവിലുണ്ട്. കോടതിവിധിക്കെതിരേ അപ്പീൽ നല്കാനാണ് കമ്പനിയുടെ തീരുമാനം.
ആറാഴ്ച നീണ്ടുനിന്ന വാദത്തിനുശേഷമാണ് കോടതി ഇന്നലെ വിധി പറഞ്ഞത്. പതിറ്റാണ്ടുകളായി ജെ ആൻഡ് ജെയുടെ ബേബി പൗഡറും മറ്റു ടാൽക് ഉത്പന്നങ്ങളും ഉപയോഗിച്ചതിനെത്തുടർന്ന് തങ്ങൾക്ക് ഗർഭാശയ കാൻസറുണ്ടായതായി ചൂണ്ടിക്കാട്ടി 22 സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും നല്കിയ പരാതിയിന്മേലാണ് വിധി. കേസ് നല്കിയ 22 സ്ത്രീകളിൽ ആറു പേർ ഗർഭാശയ കാൻസറിനെത്തുടർന്ന് മരണമടഞ്ഞിരുന്നു.
ആസ്ബറ്റോസിന്റെ സാന്നിധ്യംകൊണ്ട് തങ്ങളുടെ ടാൽക് മലിനപ്പെട്ടെന്ന് 1970 മുതൽ കമ്പനിക്ക് അറിയാമായിരുന്നെന്ന് വാദിഭാഗം അഭിഭാഷകർ വാദിച്ചു. എന്നാൽ, തങ്ങളുടെ ഉത്പന്നങ്ങളിൽ യാതൊരുവിധത്തിലുമുള്ള മായമില്ലെന്നും ഇത് കാൻസറിനു കാരണമാകില്ലെന്നും ജെ ആൻഡ് ജെ വാദിച്ചു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) പഠനത്തിൽ അപകടകരമായതൊന്നും കണ്ടെത്തിയില്ലെന്നും കന്പനി വാദിച്ചു. എന്നാൽ, എഫ്ഡിഎയുടെയും ജെ ആൻഡ് ജെയുടെയും പഠനങ്ങൾ ശരിയല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് ശരിവച്ചാണ് കോടി പരാതിക്കാർക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.
ജോൺസൺ ആൻഡ് ജോൺസണ് 32,000 കോടി രൂപ പിഴശിക്ഷ
11:16 PM Jul 13, 2018 | Deepika.com