ബ്രസൽസ്: ജർമനി ആരുടെയും നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായ തീരുമാനം എടുക്കാൻ ശേഷിയുണ്ടെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. നാറ്റോ ഉച്ചകോടിക്കായി ബ്രസൽസിലെത്തിയ ട്രംപ് ജർമനിക്ക് എതിരേ നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അവർ.
പ്രഭാതഭക്ഷണവേളയിൽ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗുമായി നടത്തിയ സംഭാഷണത്തിലാണ് ജർമനിക്ക് എതിരേ ട്രംപ് ആഞ്ഞടിച്ചത്. ജർമനിയെ റഷ്യൻ കരങ്ങളിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ആ അവസരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് റഷ്യയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങാനുള്ള നീക്കത്തിലാണു ജർമനി. ഇതു ശരിയല്ല. ജർമനി റഷ്യയുടെ അടിമയാണെന്നും അവരുടെ നിയന്ത്രണത്തിലായെന്നും ട്രംപ് ആക്ഷേപിച്ചു.
റഷ്യയുടെ കുത്തക ഒഴിവാക്കി യുഎസിൽനിന്നു ദ്രവീകൃത പ്രകൃതി വാതകം വാങ്ങാൻ ജർമനിയെ പ്രേരിപ്പിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നു കരുതപ്പെടുന്നു.
ഏകാധിപത്യ രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നു തനിക്ക് അറിയാമെന്നും സോവ്യറ്റ് അധീനതയിലുള്ള കിഴക്കൻ ജർമനിയിലാണു താൻ വളർന്നതെന്നും മെർക്കൽ പ്രതികരിച്ചു. ജർമനി വാഷിംഗ്ടന്റെയോ മോസ്കോയുടെ തടവിലല്ലെന്നായിരുന്നു ജർമൻ വിദേശമന്ത്രി ഹെയ്കോ മാസിന്റെ പ്രതികരണം. നാറ്റോ അംഗമായ ജർമനി അടുത്ത ദശകത്തിൽ പ്രതിരോധത്തിനായി കൂടുതൽ തുക ചെലവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്പന്ന രാജ്യമായ ജർമനി കൂടുതൽ തുക ചെലവാക്കണമെന്നു ട്രംപ് നിർദേശിച്ചു. അടുത്തദശകം വരെ കാത്തിരിക്കാതെ നാളെത്തന്നെ തുക വർധിപ്പിക്കണം. ഡിജിപിയുടെ 1.24ശതമാനം ജർമനി പ്രതിരോധത്തിനു ചെലവാക്കുന്പോൾ യുഎസിന്റെ വിഹിതം മൂന്നരശതമാനമാണ്.
ജർമനി ആരുടെയും തടവിലല്ല; ട്രംപിനു മറുപടിയുമായി മെർക്കൽ
01:20 AM Jul 12, 2018 | Deepika.com