മനാഗ്വ: സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ കർദിനാളിനും പേപ്പൽ പ്രതിനിധിക്കും ബിഷപ്പിനും വൈദികർക്കും നേരെ സർക്കാർ അനുകൂല അർധ സൈനിക വിഭാഗക്കാരുടെ ആക്രമണം. ദിരിയാംബയിലെ സെന്റ് സെബാസ്റ്റ്യൻസ് ബസിലിക്കയിൽ അഭയം തേടിയ സമരക്കാരെ മോചിപ്പിക്കാനും ദേവാലയം സംരക്ഷിക്കാനും എത്തിയ സംഘത്തിനു നേർക്കാണു തിങ്കളാഴ്ച ആക്രമണം നടന്നത്.
കർദിനാൾ ലിയോപ്പോൾഡ് ബ്രെനസ്, അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് വാൽഡമർ സ്റ്റനിസ്ളാ സോമർടാഗ്, ബിഷപ് ഹൊസെ സിൽവിയോ ബെയാസ് എന്നിവരും വൈദികരും സംഘത്തിലുണ്ടായിരുന്നു.
ബിഷപ്പ് ബെയാസിന്റെ വയറ്റത്ത് അക്രമികൾ ഇടിച്ചു. അദ്ദേഹത്തിന്റെ കൈക്കു മുറിവേറ്റിട്ടുണ്ട്. തന്റെ പക്കലുണ്ടായിരുന്ന കുരിശു പിടിച്ചുവാങ്ങിയ അക്രമികൾ തന്നെ ചീത്തപറഞ്ഞെന്നും ബിഷപ് ട്വീറ്റു ചെയ്തു. കൂടെയുണ്ടായിരുന്ന വൈദികന്റെ സെൽഫോൺ മോഷ്ടിച്ചു. സംഘത്തെ അനുഗമിച്ചിരുന്ന പത്രലേഖകർക്കും മർദനമേറ്റു.
നിക്കരാഗ്വൻ ബിഷപ്സ് കോൺഫറൻസ് അക്രമത്തെ അപലപിച്ചു. ദുരിതമനുഭവിക്കുന്ന ജനത്തോടൊപ്പമാണു സഭയെന്നും പ്രസ്താവനയിൽ പറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതിയിൽ വെട്ടിക്കുറവു വരുത്തിയതിനെത്തുടർന്ന് ഏപ്രിലിൽ സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ ഇതിനകം 300 പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ട്. മധ്യസ്ഥ ശ്രമവുമായി സഭ രംഗത്തുണ്ട്.
തെരഞ്ഞെടുപ്പു നേരത്തെയാക്കണമെന്ന നിർദേശം തള്ളിക്കളഞ്ഞ നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗാ സമരം അടിച്ചമർത്താനായി വൻതോതിൽ സുരക്ഷാസൈനികരെയും പോലീസിനെയും രംഗത്തിറക്കിയിരിക്കുകയാണ്.
കർദിനാളിനും നുൺഷ്യോയ്ക്കും നേരെ നിക്കരാഗ്വയിൽ ആക്രമണം
01:20 AM Jul 12, 2018 | Deepika.com