ന്യൂയോർക്ക്/ബെയ്ജിംഗ്: ചൈനയിൽനിന്ന് 20,000 കോടി ഡോളറിനുള്ള (13.75 ലക്ഷം കോടി രൂപ) ഇറക്കുമതിക്കുകൂടി പിഴച്ചുങ്കം ചുമത്താൻ അമേരിക്ക. പത്തു ശതമാനമാകും പിഴച്ചുങ്കം. തിരിച്ചടിക്കുമെന്നു ചൈന പറഞ്ഞിട്ടുണ്ട്.
അമേരിക്ക ചൈനയിൽനിന്നു 45,000 കോടി ഡോളറിന്റെ സാധനങ്ങളാണ് പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. ചൈന അമേരിക്കയിൽനിന്നു വാങ്ങുന്നത് 7500 കോടി ഡോളറിനുള്ള സാധനങ്ങൾ മാത്രം. 37,500 കോടി ഡോളറിന്റെ വ്യാപാരമിച്ചം ചൈനയ്ക്കുണ്ട്.
പുതിയ പിഴച്ചുങ്കനീക്കം ആഗോളതലത്തിൽ ഓഹരി, ഉത്പന്ന കന്പോളങ്ങളെ ഉലച്ചു. മിക്ക ഏഷ്യൻ ഓഹരി സൂചികകളും ഗണ്യമായി താഴ്ന്നു. പിന്നീടു വ്യാപാരം തുടങ്ങിയ യൂറോപ്പിലും സൂചികകൾ ഒരു ശതമാനത്തിലേറെ താന്നു. അമേരിക്കൻ ഓഹരി സൂചികകളും ഇടിഞ്ഞു.
യുവാൻ താണു
ചൈനീസ് കറൻസിയായ യുവാന്റെ വില താണു. ഡോളറിന് 6.7 യുവാൻ എന്ന നിലയിലേക്കായിരുന്നു താഴ്ച. ഡോളർ വില 6.7 യുവാനിൽ അധികമാകാതിരിക്കാൻ ചൈനീസ് കേന്ദ്ര ബാങ്ക് സാധാരണ ശ്രദ്ധിക്കാറുള്ളതാണ്. ഇന്നലെ ബാങ്കിന്റെ ശ്രമവും ഫലിച്ചില്ല.
ആദ്യം ചൈനയിൽനിന്നുള്ള സ്റ്റീൽ, അലൂമിനിയ ഉത്പന്നങ്ങൾക്കാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിഴച്ചുങ്കം ചുമത്തിയത്. പിന്നീട് 5,000 കോടി ഡോളറിന്റെ ഇറക്കുമതിക്കു പിഴച്ചുങ്കം പ്രഖ്യാപിച്ചു. അതിൽ 3400 കോടി ഡോളറിനുള്ള ഇനങ്ങളേ പരസ്യപ്പെടുത്തിയിട്ടുള്ളൂ. അവയ്ക്കു കഴിഞ്ഞയാഴ്ച പിഴച്ചുങ്കം പ്രാബല്യത്തിലായി. ബാക്കി 1600 കോടി ഡോളറിനുള്ളവ ഉടനെ പ്രഖ്യാപിക്കും. ഇവയ്ക്കെല്ലാം ബദലായി ചൈനയും ചുങ്കം ചുമത്തിയിട്ടുണ്ട്.
പിന്മാറാനാവില്ല
ഇവയ്ക്കു പുറമേയാണ് 20,000 കോടി ഡോളറിനുള്ള ഉത്പന്നങ്ങൾക്കു പിഴച്ചുങ്കം. പിന്മാറാൻ പറ്റാത്ത ഒരു വ്യാപാര യുദ്ധമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ട്രംപോ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗോ പിന്മാറാൻ പറ്റുന്ന നിലയിലല്ല; പിന്മാറുന്ന സ്വഭാവക്കാരുമല്ല.
ചൈനയിൽനിന്നുള്ള മത്സ്യ മാംസാദികൾ, പഴങ്ങൾ, കായ്കൾ, പച്ചക്കറികൾ, രാസവസ്തുക്കൾ, ടയർ, തുകൽ, തുണി, തടി, കടലാസ് തുടങ്ങിയവയെ പുതിയ പിഴച്ചുങ്കം ബാധിക്കും.
ചൈന വ്യാപാരനയങ്ങളും രീതികളും മാറ്റണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്. സാങ്കേതികവിദ്യ മോഷണം, നിർബന്ധമായി സാങ്കേതികവിദ്യ വാങ്ങിച്ചെടുക്കൽ തുടങ്ങിയവയാണു ട്രംപ് ചൈനയ്ക്കെതിരേ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
ക്രൂഡ് ഇടിഞ്ഞു
വ്യാപാരയുദ്ധം അമേരിക്കയ്ക്കും ചൈനയ്ക്കും വളർച്ചത്തോത് കുറയ്ക്കുമെന്നു നിരീക്ഷകർ പറയുന്നു. ചൈനയിലേക്ക് ലോഹങ്ങളും ധാതുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കും ക്ഷീണമുണ്ടാകും.
പുതിയ പിഴച്ചുങ്കത്തിന്റെ അറിയിപ്പ് ലോഹങ്ങൾക്കും ക്രൂഡ് ഓയിലിനും വില താഴ്ത്തി. ചൊവ്വാഴ്ച 79 ഡോളർ വരെ എത്തിയ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില 74.70 ഡോളറിലേക്കു താണു. ചെന്പ്, നാകം, ഈയം, ഇരുന്പയിര് തുടങ്ങിയവയുടെ വിലയും താഴോട്ടു പോയി.
യുഎസ്-ചൈന വ്യാപാരയുദ്ധം; കൂടുതൽ ഇനങ്ങൾക്കു പിഴച്ചുങ്കം
11:53 PM Jul 11, 2018 | Deepika.com