മാ സെയ്: ഉത്തര തായ്ലൻഡിലെ തം ലുവാംഗ് ഗുഹയിൽനിന്ന് 18 ദിവസത്തിനുശേഷം അവസാനത്തെ കുട്ടിയും ഫുട്ബോൾ കോച്ചും പുറത്തെത്തിയതോടെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ രക്ഷാദൗത്യം സമാപിച്ചു. ഗുഹാമുഖത്തു നിന്ന് പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട് അവർ ദൈവത്തിനു നന്ദി പറഞ്ഞു.
ഒൻപതുദിവസത്തിനുശേഷം ഗുഹയ്ക്കുള്ളിൽ എത്തിയ ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരെ കണ്ടുമുട്ടും വരെ ഒരു കുട്ടിയുടെ പിറന്നാളാഘോഷത്തിനു കരുതിവച്ച ഭക്ഷണമായിരുന്നു ഇവരുടെ വിശപ്പകറ്റിയത്.11നും 16നുമിടയിൽ പ്രായമുള്ള 12 കുട്ടികളും 25 കാരനായ കോച്ച് ഇകാറത് വോംഗ്സുക്ചാനെയുമാണ് മൂന്നുദിവസംകൊണ്ട് ഭഗീരഥപ്രയത്നത്തിലൂടെ തായ്ലൻഡ് നാവിക സേന പുറത്തെത്തിച്ചത്. കുട്ടികൾക്കൊപ്പം ഗുഹയിൽ കഴിഞ്ഞിരുന്ന മൂന്നു മുങ്ങൽവിദഗ്ധരും ഒരു ഡോക്ടറും ഇന്നലെ അവസാനമായി പുറത്തെത്തിയതോടെ രക്ഷാപ്രവർത്തനത്തിനു പരിസമാപ്തിയായി.
ജൂൺ 23ന് പതിവു ഫുട്ബോൾ പരിശീലനത്തിനുശേഷമാണ് 12 കുട്ടികളും ഫുട്ബോൾ ടീം കോച്ച് തം ലുവാംഗ് ഗുഹയിലേക്കു സാഹസികയാത്ര നടത്തിയത്. ഇവർ കയറിയതിനു പിന്നാലെ കനത്തമഴയെത്തുടർന്ന് ഗുഹാമുഖം മൂടി. മഴ വെള്ളം ഇരച്ചുകയറിയതോടെ ഗുഹയുടെ നാലു കിലോമീറ്റർ ഉള്ളിലേക്ക് ഇവർ 13 പേരും നിരങ്ങിയിറങ്ങി. ഇടുങ്ങിയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു.
കുട്ടികൾ സുരക്ഷിതരായി ഒരു പാറയുടെ മുകളിൽ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടത് മുങ്ങൽ വിദഗ്ധരായിരുന്നു. ഗുഹ തുരന്ന് അകത്തു കയറാനും ഗുഹയ്ക്കുള്ളിൽ അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കം ചെയ്യാനും തായ്ലൻഡ് നാവിക സേന ശ്രമം തുടങ്ങി. ടെലിഫോൺ ബന്ധം ഏർപ്പെടുത്താനുള്ള ശ്രമം വിഫലമായതോടെ കുട്ടികളോരോരുത്തരായി മാതാപിതാക്കൾക്കു കത്തെഴുതി. തങ്ങൾ സുരക്ഷിതരാണെന്നും കഴിക്കാൻ ചിക്കൻ ഫ്രൈ വേണമെന്നുമൊക്കെ എഴുതി. ഈ കത്തുകളും ലോകം വായിച്ചു. ഗുഹയ്ക്കുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞതും ആശങ്കയുണർത്തിയിരുന്നു.
മൂന്നുഘട്ടങ്ങളിലായായിരുന്നു രക്ഷാപ്രവർത്തനം. രണ്ടുദിവസങ്ങളിലായി എട്ടുപേരെ പുറത്തെത്തിച്ചു. ഇന്നലെ രാവിലെ പ്രാദേശിക സമയം 10.08 നാണ് രക്ഷാദൗത്യവുമായി മുങ്ങൽ വിദഗ്ധർ ഗുഹയിലേക്കു നീങ്ങിയത്. വൈകുന്നേരം 4.12ന് അവസാന കുട്ടിയെയും കോച്ചിനെയും രക്ഷാസംഘം ഗുഹയ്ക്കു പുറത്തെത്തിച്ചു. രാത്രി എട്ടു മണിയോടെ ദൗത്യം പൂർത്തിയായി. ഇവരെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. 13 പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി തായ് നാവികസേന അധികൃതർ വ്യക്തമാക്കി.
വിശ്വവിജയം
01:15 AM Jul 11, 2018 | Deepika.com