തം ലുവാംഗ് ഗുഹയിൽ അകപ്പെട്ട കുട്ടികൾ അവിശ്വസനീയ ശക്തിയുള്ളവരെന്നു കുട്ടികളെ രക്ഷപ്പെടുത്തിയ മുങ്ങൽവിദഗ്ധരുടെ സംഘത്തിലുണ്ടായിരുന്ന വിദേശി ഇവാൻ കരാഡ്സിച്ചിന്റെ സാക്ഷ്യം.
ഒരു കുട്ടിയും മുന്‍പു ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഗുഹയിലകപ്പെട്ട കുട്ടികൾ നിർബന്ധിതരായി. ഗുഹയിൽ നീന്തുകയെന്നതു പതിനൊന്നു വയസുള്ള കുട്ടികൾക്കു സാധ്യമായ കാര്യമല്ല. അങ്ങേയറ്റം അപകടസാധ്യതയുള്ളതും ഒട്ടും ദൃഷ്ടിഗോചരമല്ലാത്തതുമായ അന്തരീക്ഷത്തിലാണു കുട്ടികൾ നീന്തിയത്. ഞങ്ങൾ കൊണ്ടുവന്ന ടോർച്ച് ലൈറ്റിന്റെ വെളിച്ചം മാത്രമാണുണ്ടായിരുന്നത്-കരാഡ്സിച്ച് പറഞ്ഞു.
ഭൂരിപക്ഷം കുട്ടികൾക്കും നീന്തലറിയില്ലായിരുന്നു. സ്കൂബ ഡൈവിംഗിൽ(ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വെള്ളത്തിനടിയിലൂടെ നീന്തുന്നത്)ആർക്കും മുൻപരിചയമുണ്ടായിരുന്നില്ല. കുട്ടികളെ പരിഭ്രാന്തരാകുമോയെന്നു ഞങ്ങൾ പേടിച്ചിരുന്നു.എന്നാൽ ഈ ചെറിയ കുട്ടികൾ വളരെ ശാന്തരായി കാര്യങ്ങൾ നേരിട്ടു. ഒരു ഗുഹയിൽ എങ്ങനെ ഇവർ രണ്ടാഴ്ചയിലേറെ കഴിഞ്ഞു? അസാമാന്യ ശക്തിയുള്ള കുട്ടികൾ. -കരാഡ്സിച്ച് കൂട്ടിച്ചേർത്തു. ഗുഹയുടെ ഏറ്റവും ദുർഘടമായ മധ്യഭാഗത്തായിരുന്നു കരാഡ്സിച്ച് നിലയുറപ്പിച്ചിരുന്നത്.
അവർ പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു നടന്നു; വേദനയായി സമൻ ഗുണാൻ
മറ്റെല്ലാ കാര്യങ്ങളും പോലെ മരിക്കുന്നതും ഒരു കലയാണ്. ഞാൻ അത് അസാധാരണമാം വിധം നന്നായി ചെയ്തു. - സിൽവിയ പ്ലാത്ത്
തായ് ഗുഹയിൽനിന്ന് അവസാന ആളും ജീവിതത്തിലേക്ക് ഇറങ്ങിവരുന്പോഴും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സമൻ ഗുണാൻ എന്ന നാവികസേനാ ഉദ്യോഗസ്ഥൻ വേദനയായി അവശേഷിക്കുന്നു. കുട്ടികൾ കുടുങ്ങിയ ഗുഹയില്‍ എയര്‍ ടാങ്ക് സ്ഥാപിച്ചു മടങ്ങുന്നതിനിടെ ഓക്സിജന്‍ ലഭിക്കാതെയാണ് മുപ്പത്തിയെട്ടുകാരനായ സമൻ മരണത്തിനു കീഴടങ്ങിയത്. കുട്ടികളുടെ അടുത്ത് ഒാക്സിജൻ ടാങ്ക് എത്തിച്ച അദ്ദേഹം കുട്ടികൾക്ക് ശരിയായ രീതിയിൽ ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങിയത്. നിർഭാഗ്യവശാൽ ആ മടക്കം മരണത്തിലേക്കായി എന്നു മാത്രം.
നേവിയിൽനിന്നു വിരമിച്ച സമാൻ ഗുണാൻ കുട്ടികൾ ഗുഹയിൽ കുടുങ്ങിയവിവരം അറിഞ്ഞ് സ്വയം രക്ഷാപ്രവർത്തനത്തിന് എത്തിയതാണ്. ഒാക്സിജൻ ലഭിക്കാതെ ബോധരഹിതനായ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് ഉണർന്നില്ല. തായ് നേവി സീൽ കമാൻഡർ റിയർ അഡ്മിറൽ അർപാകോൺ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പറഞ്ഞ വാക്കുകൾ യാഥാർഥ്യമാവുകയായിരുന്നു. ""അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമാണ്. അപരിഹാര്യവും. പക്ഷേ, ഞങ്ങൾ പരിഭ്രാന്തരാവുകയില്ല. അദ്ദേഹത്തിന്റെ ആത്മബലി പാഴായിപ്പോകാൻ ഞങ്ങൾ അനുവദിക്കില്ല. അവരെ മടക്കിക്കൊണ്ടുവരും. തീർച്ച''- അദ്ദേഹം പറഞ്ഞത്.
ആ വാക്ക് അർപാകോണും സംഘവും പാലിച്ചു. സമൻ ഗുണാന്റെ ആത്മബലിയെ പ്രകീർത്തിച്ച് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്ക് ഒഡീഷയിലെ പുരി ബീച്ചിൽ അദ്ദേഹത്തിന്റെ മണൽശില്പം തയാറാക്കുകയുണ്ടായി.
"കുട്ടികളുടേത് അസാമാന്യ ധൈര്യം'
01:15 AM Jul 11, 2018 | Deepika.com