ന്യൂയോർക്ക്: ജോലി ചെയ്തിട്ടു ശന്പളം തന്നില്ലെന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ നോയൽ സിൻട്രോൺ കോടതിയിൽ.
2016ൽ ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം സമർപ്പിക്കുന്നതിനു മുന്പുള്ള 25 വർഷം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു നോയൽ.
അവസാനത്തെ 12 വർഷത്തിനിടെ തനിക്കൊരിക്കലും വേതനം കൂട്ടി നല്കിയിട്ടില്ലെന്നാണ് ന്യൂയോർക്കിലെ കോടതിയിൽ നല്കിയ ഹർജിയിലെ ഒരു ആരോപണം. 20 വർഷം ഓവർടൈം ജോലി ചെയ്തിട്ടും അതിനു തക്ക ശന്പളം നല്കിയിട്ടില്ലെന്നാണ് രണ്ടാമത്തെ ആരോപണം.
നിയമപ്രകാരം അവസാനത്തെ ആറു വർഷത്തെ ഓവർടൈം കുടിശികയേ കോടതിയിൽ ഉന്നയിക്കാവൂ. ആറു വർഷത്തിനിടെ 3,300 മണിക്കൂർ ഓവർ ടൈം ജോലി ചെയ്തിട്ടുണ്ടെന്ന് നോയൽ പറയുന്നു.
തടഞ്ഞുവച്ച വേതനവർധനയും ഓവർടൈം അലവൻസും കോടതി ചെലവുകളും അടക്കം 1,78,487.10 ഡോളർ ട്രംപ് നല്കണമെന്നാണ് ആവശ്യം. നോയലിന് നിയമപ്രകാരം ഉദാരമായി ശന്പളം നല്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ തെറ്റാണെന്ന് കോടതിയിൽ തെളിയിക്കുമെന്നും ട്രംപിന്റെ കന്പനി ദ ട്രംപ് ഓർഗനൈസേഷൻ പ്രതികരിച്ചു.
ശന്പളം തന്നില്ല; ട്രംപിനെതിരേ മുൻ ഡ്രൈവർ കോടതിയിൽ
11:44 PM Jul 10, 2018 | Deepika.com