മുംബൈ: ഇന്ത്യൻ ഓഹരി വിപണി സർവകാല റിക്കാർഡ് മറികടക്കാൻ ഒരുങ്ങുന്നു. അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് പ്രധാന ഓഹരി സൂചികകൾ ഇന്നലെ ക്ലോസ് ചെയ്തത്.
രണ്ടു ദിവസംകൊണ്ട് സെൻസക്സ് 580 പോയിന്റാണു കയറിയത്. ഇന്നലെ 304.90 പോയിന്റ് കയറി 36,274.33 ലാണു സെൻസക്സ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ജനുവരി 29നു കുറിച്ച സർവകാല റിക്കാർഡായ 36,443.98ൽ നിന്ന് 159.65 പോയിന്റ് മാത്രം അകലെ.
നിഫ്റ്റി ഇന്നലെ 94.35 പോയിന്റ് കയറി 10,947.25ൽ എത്തി. ജനുവരി 29ലെ സർവകാല റിക്കാർഡായ 11,171.55ൽനിന്ന് 224.30 താഴെയാണു നിഫ്റ്റി.
കന്പനികളുടെ ഏപ്രിൽ-ജൂൺ ത്രൈമാസ പ്രവർത്തനഫലം ഈ ദിവസങ്ങളിൽ പുറത്തുവരും. മൂന്നു വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ ഫലമാകും ഇത്തവണ എന്നാണു നിരീക്ഷകർ കരുതുന്നത്. 12.1 ശതമാനം വർധന അറ്റാദായത്തിൽ ഉണ്ടാകുമെന്ന് ഒരു റേറ്റിംഗ് ഏജൻസി പ്രവചിച്ചു. ഇതു വിപണിയുടെ കുതിപ്പിനു സഹായമായി.
വിദേശനിക്ഷേപ സ്ഥാപനങ്ങൾ കന്പോളത്തിൽനിന്നു പിൻവലിക്കുകയാണ്. പക്ഷേ, ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ വാശിയോടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നുണ്ട്. തിങ്കളാഴ്ച വിദേശികൾ 569.91 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ സ്വദേശ സ്ഥാപനങ്ങൾ 740.39 കോടിയുടെ ഓഹരികൾ വാങ്ങിച്ചു.
ഓഹരിസൂചികകൾ റിക്കാർഡിനരികെ
11:27 PM Jul 10, 2018 | Deepika.com