ലണ്ടൻ: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മൂന്നു പ്രമുഖ മന്ത്രിമാർ രാജിവച്ചതിനെത്തുടർന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നില പരുങ്ങലിലായി. ബ്രെക്സിറ്റ് വിഷയത്തിലുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ബ്രെക്സിറ്റിന്റെ പ്രധാന നേതാവായിരുന്ന വിദേശകാര്യമന്ത്രി ബോറീസ് ജോൺസൺ ഇന്നലെ രാജി പ്രഖ്യാപിച്ചു. ഞായറാഴ്ച ബ്രെക്സിറ്റ് മന്ത്രി ഡേവീഡ് ഡേവീസ് രാജിവച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രി സ്റ്റീവ് ബേക്കറും രാജി പ്രഖ്യാപിച്ചു.
ജോൺസന്റെ രാജിസ്വീകരിച്ചെന്നും പുതിയ വിദേശകാര്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നും തെരേസാ മേയുടെ ഓഫീസ് അറിയിച്ചു. പുതിയ ബ്രെക്സിറ്റ് സെക്രട്ടറിയായി ഡോമിനിക് റാബിനെ നിയമിച്ചു.
വെള്ളിയാഴ്ച ചെക്കേഴ്സിൽ ചേർന്ന കാബിനറ്റ് യോഗത്തിലെ തീരുമാനം കാറ്റിൽപ്പറത്തിയാണ് മൂന്നു മന്ത്രിമാരും രാജിവച്ചത്. യൂറോപ്യൻ യൂണിയന് ആവശ്യത്തിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ബ്രെക്സിറ്റ്( യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതൽ) പദ്ധതിയാണു മേ കൊണ്ടുവന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന ഡേവിഡ് ഡേവീസ് രാജിക്കത്തിൽ പറഞ്ഞു. ഹിതപരിശോധനാ വേളയിൽ യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദത്തെ അനുകൂലിച്ചവരാണു ജോൺസണും ഡേവീസും.ബ്രെക്സിറ്റിന്റെ പോസ്റ്റർ ബോയ് എന്നാണു ജോൺസൺ അറിയപ്പെട്ടിരുന്നത്. ഇതേസമയം മേ ബ്രെക്സിറ്റിന് എതിരായിരുന്നു.
കൂടുതൽ മന്ത്രിമാർ രാജിവയ്ക്കുമോ എന്നു നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു. മേ അധികാരത്തിൽ വന്നശേഷം എട്ടുമന്ത്രിമാരാണു രാജിവച്ചിട്ടുള്ളത്. മന്ത്രിമാരുടെ രാജി ബ്രെക്സിറ്റിന്റെ മരണമണിയായേക്കാമെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് മുന്നറിയിപ്പു നൽകി.
വിദേശകാര്യ, ബ്രെക്സിറ്റ് മന്ത്രിമാർ രാജിവച്ചു
12:49 AM Jul 10, 2018 | Deepika.com