മുംബൈ: ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തുനിന്നു തന്നെ നീക്കിയതിനെതിരേ സൈറസ് മിസ്ത്രി നൽകിയ ഹർജി നാഷണൽ കന്പനി ലോ ട്രൈബ്യുണൽ (എൻസിഎൽടി) തള്ളി. ടാറ്റാ സൺസ് ഡയറക്ടർ ബോർഡിനു ചെയർമാനെ മാറ്റാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നു ട്രൈബ്യുണൽ വിധിച്ചു.
വിധിയെ ടാറ്റാ സൺസ് സ്വാഗതം ചെയ്തു. നാഷണൽ കന്പനിലോ അപ്പലേറ്റ് ട്രൈബ്യുണലിൽ (എൻസിഎൽഎടി) അപ്പീൽ നൽകുമെന്നു മിസ്ത്രി പറഞ്ഞു. ബിഎസ്വി പ്രകാശ് കുമാറും വി. നല്ലസോനാപതിയും ഉൾപ്പെട്ട ട്രൈബ്യുണൽ സ്പെഷൽ ബെഞ്ച് ആണു വിധി പ്രഖ്യാപിച്ചത്. മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്കും ഡയറക്ടർ ബോർഡിനും എതിരേ മിസ്ത്രി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ബെഞ്ച് തള്ളിക്കളഞ്ഞു. ബോർഡിനും ഓഹരിയുടമകളിൽ ഭൂരിപക്ഷത്തിനും മിസ്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നെന്ന് ബെഞ്ച് വിലയിരുത്തി. ടാറ്റാ കന്പനികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ ആദായനികുതി വകുപ്പിനു ചോർത്തി നൽകി, മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തിക്കൊടുത്തു. കന്പനിക്കും ബോർഡിനുമെതിരേ പ്രചാരണം നടത്തി തുടങ്ങിയ ആരോപണങ്ങൾ ബെഞ്ച് ശരിവച്ചു.
രത്തൻ ടാറ്റാ വിരമിച്ചതിനെതുടർന്ന് 2012-ലാണു മിസ്ത്രി ടാറ്റാ സൺസ് ചെയർമാനായത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റാസിന്റെ ആറാമത്തെ ചെയർമാനായിരുന്നു ഇദ്ദേഹം. ടാറ്റാ ഗ്രൂപ്പിലെ വലിയ ഓഹരി ഉടമകളായ ഷപ്പൂർജി പല്ലോൺജി മിസ്ത്രി കുടുംബാംഗമാണു സൈറസ് മിസ്ത്രി. 2016 ഒക്ടോബറിൽ അദ്ദേഹത്തെ നീക്കി. പിന്നീട് ടിസിഎച്ച് മേധാവി എൻ. ചന്ദ്രശേഖരനെ ടാറ്റാ സൺസിന്റെ ചെയർമാനാക്കി.
ടാറ്റാ സൺസിൽനിന്നു മിസ്ത്രിയെ നീക്കിയതു ശരിവച്ചു
11:32 PM Jul 09, 2018 | Deepika.com