സിയൂൾ: ഉത്തരകൊറിയൻ നേതാക്കളുമായി രണ്ടു ദിവസത്തെ ചർച്ച പൂർത്തിയാക്കിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിനെ കാണാതെ മടങ്ങി. പോംപിയോയുമായുള്ള ചർച്ച നിരാശാജനകമെന്നു പ്യോംഗ്യാംഗ് വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആണവ നിരായുധീകരണം ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതാണെന്നും ഏകപക്ഷീയമായി നിയന്ത്രണം അടിച്ചേല്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതു ശരിയല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ആണവനിരായുധീകരണത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും അമേരിക്കയുടെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് പുനരാലോചനയ്ക്കു തങ്ങളെ പ്രേരിപ്പിച്ചേക്കാമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നൽകി.
കിമ്മും ട്രംപും തമ്മിൽ നടന്ന സിംഗപ്പൂർ ഉച്ചകോടിയിലാണ് സന്പൂർണ ആണവനിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയ ഉറപ്പു നൽകിയത്. എന്നാൽ ഇതിനു സമയപരിധിയോ നടപടിക്രമങ്ങളോ നിശ്ചയിച്ചില്ല. ഇക്കാര്യങ്ങളുടെ തുടർ ചർച്ചയ്ക്കായാണു പോംപിയോ ഉത്തരകൊറിയൻ തലസ്ഥാനത്തെത്തിയത്. കിമ്മിന്റെ ഉപദേഷ്ടാവ് കിം യോംഗ് ചോളുമായി പോംപിയോ ചർച്ച നടത്തി. ചർച്ച തൃപ്തികരമാണെന്നും കൂടുതൽ നടപടികൾ ആവശ്യമാണെന്നും പോംപിയോ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് യുഎസിന്റെ നിലപാടിനെ കുറ്റപ്പെടുത്തി പ്യോംഗ്യാംഗ് പ്രസ്താവന പുറപ്പെടുവിച്ചത്. ഉത്തരകൊറിയയുടെ മിസൈൽ നശീകരണം സംബന്ധിച്ചുള്ള ചർച്ചയ്ക്കായി യുഎസ്, ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ ഈ മാസം 12 നു വീണ്ടും കൂടിക്കാണുമെന്നു പോംപിയോ അറിയിച്ചു.
ഏപ്രിലിനുശേഷം പോംപിയോയുടെ മൂന്നാമത്തെ പ്യോഗ്യാംഗ് സന്ദർശനമാണിത്. ഇതിനു മുന്‍പത്തെ തവണ അദ്ദേഹം കിം ജോഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പോംപിയോയുമായുള്ള ചർച്ച നിരാശാജനകം: പ്യോഗ്യാംഗ്
01:12 AM Jul 08, 2018 | Deepika.com