ന്യൂഡൽഹി: ഇന്ത്യ- ചൈന വ്യോമപാതയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ അനുമതി തേടി ചൈനീസ് അധികൃതർ നല്കിയ അപേക്ഷ ഇന്ത്യൻ വ്യോമയാന മന്ത്രാലയം തള്ളിയതായി റിപ്പോർട്ട്. ഇന്ത്യൻ വിമാനക്കന്പനികളുടെ സമ്മർദത്തെത്തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചൈനീസ് പര്യടനത്തിനിടെ, ഇന്ത്യ- ചൈന വ്യോമപാതയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ചൈനീസ് വിമാനക്കന്പനികൾക്ക് അനുമതി നൽകണമെന്നു ചൈനീസ് അധികൃതർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കന്പനികൾ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, ചൈനയുടെ പദ്ധതി തള്ളണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഇന്ത്യ- ചൈന റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ തങ്ങൾ പദ്ധതിയിട്ടിരിക്കുകയാണെന്നു പറഞ്ഞാണ് ഇന്ത്യൻ വിമാനക്കന്പനികൾ എതിർപ്പു പ്രകടിപ്പിച്ചത്.
ഇന്ത്യ- ചൈന പാതയിൽ ആഴ്ചയിൽ 42 സർവീസുകൾ നടത്താൻ ഇരുരാജ്യങ്ങളിൽനിന്നുമുള്ള വിമാനക്കന്പനികൾക്ക് അനുവാദമുണ്ട്. എന്നാൽ, ഈ റൂട്ടിൽ നിലവിലുള്ള സർവീസുകളിൽ 92 ശതമാനവും ചൈനീസ് കന്പനികളുടേതാണ്.
കൂടുതൽ വിമാന സർവീസുകൾ വേണ്ടെന്ന് ചൈനയോട് ഇന്ത്യ
01:12 AM Jul 08, 2018 | Deepika.com