അങ്കാറ: തയിബ് റെസിപ് എർദോഗൻ തുർക്കിയിലെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായി. പ്രധാനമന്ത്രിപദം എടുത്തുകളഞ്ഞ് പ്രസിഡന്റിന് വിപുലമായ അധികാരം പ്രദാനംചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി നിലവിൽ വന്നശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽ എർദോഗന് 53 ശതമാനം വോട്ടും മുഖ്യ എതിരാളി മുഹറം ഇൻസെയ്ക്ക് 30 ശതമാനം വോട്ടും കിട്ടി. തോൽവി സമ്മതിച്ച ഇൻസെ രാജ്യം ഏകാധിപത്യ ഭരണത്തിലേക്കു നീങ്ങുകയാണെന്ന് ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം ഞായറാഴ്ച നടത്തിയ പാർലമെന്ററി തെരഞ്ഞെടുപ്പിലും എർദോഗന്റെ എകെ പാർട്ടി വിജയിച്ചു. ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞു.
ജഡ്ജിമാരെയും സിവിൽ ഉദ്യോഗസ്ഥരെയും നിയമിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പാർലമെന്റ് പിരിച്ചുവിടാനും പുതിയ പ്രസിഡൻഷ്യൽ ഭരണസന്പ്രദായപ്രകാരം എർദോഗന് അധികാരമുണ്ടാവും. പാർലമെന്റ് അംഗത്വമില്ലാത്തവരെയും മന്ത്രിമാരോ വൈസ് പ്രസിഡന്റുമാരോ ആയി നിയമിക്കാം.
എർദോഗന്റെ വിജയവാർത്ത അറിഞ്ഞയുടൻ ഈസ്റ്റാംബൂളിലും എകെ പാർട്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന അങ്കാറയിലും ജനങ്ങൾ ആഹ്ളാദ പ്രകടനം നടത്തി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എകെ പാർട്ടിക്ക് 42ശതമാനവും വലതുപക്ഷ എംഎച്ച്എയ്ക്ക് 11ശതമാനവും വോട്ടുകിട്ടി. കുർദിഷ് പാർട്ടിക്ക് 11.5ശതമാനം വോട്ടുണ്ട്.
'
പുതുതായി നിലവിൽ വന്ന പ്രസിഡൻഷ്യൽ ഭരണരീതി പ്രകാരമുള്ള നടപടികൾ ഉടൻ ഉണ്ടാവുമെന്ന് എർദോഗൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിൻ അടക്കമുള്ള ലോകനേതാക്കൾ പ്രസിഡന്റ് എർദോഗനെ അഭിനന്ദിച്ചു.
പതിനൊന്നു വർഷം തുർക്കിയിൽ പ്രധാനമന്ത്രിയായിരുന്നശേഷം 2014ലാണ് എർദോഗൻ പ്രസിഡന്റായത്. എക്സിക്യൂട്ടീവ് പ്രസിഡന്റായതോടെ 2023വരെ അധികാരത്തിലിരിക്കാം. മൂന്നാം തവണയും മത്സരിക്കാൻ അനുമതിയുണ്ട്. വിജയിച്ചാൽ 2028 വരെ തുർക്കിയിൽ എർദോഗൻ യുഗമായിരിക്കും.
തുർക്കിയിൽ എർദോഗനു തകർപ്പൻ ജയം
12:27 AM Jun 26, 2018 | Deepika.com