ന്യൂഡൽഹി: സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റിമാരുടെ ബോർഡ് യോഗം ഇന്നു നടക്കും.
കുറഞ്ഞ പ്രതിമാസ പെൻഷൻ ഇരട്ടിപ്പിക്കൽ, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന വിഹിതം വർധിപ്പിക്കൽ എന്നീ കാര്യങ്ങളിലാണ് ഇന്നു ചർച്ച നടക്കുക.
ഓഹരി നിക്ഷേപം
ഇപ്പോൾ പിഎഫിലെ നിക്ഷേപത്തിൽ 15 ശതമാനമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. 2015ൽ അഞ്ചു ശതമാനം അനുവദിച്ചതു പിന്നീട് 15 ശതമാനമാക്കുകയായിരുന്നു. ഇത് 50 ശതമാനമാക്കാനാണു ഗവൺമെന്റ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ പിഎഫ് അംഗങ്ങൾക്ക് ഓപ്ഷൻ നല്കാം. കൂടുതൽ ഓഹരി നിക്ഷേപം വേണ്ടാത്തവർക്കു നിലവിലെ രീതി തുടരാം.
തൊഴിലാളി പ്രതിനിധികൾ ഇതിനെതിരാണ്. ഇതുവരെയുള്ള ഓഹരിനിക്ഷേപം സാധാരണയിൽ കൂടിയ ആദായം നല്കിയതു ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റ് നിർദേശം. എന്നാൽ, ഓഹരിവിപണി ഉയരുന്പോൾ കിട്ടുന്നതുപോലെയല്ല വിപണി താഴുന്പോഴത്തെ അവസ്ഥയെന്നു തൊഴിലാളി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ 41,968 കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ നിലയനുസരിച്ചു 17.23 ശതമാനമാണ് ആദായം. പൊതുമേഖലാ ഓഹരികളുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴിയാണു പിഎഫിന്റെ ഓഹരിനിക്ഷേപം.
മിനിമം പെൻഷൻ
പിഎഫ് പെൻഷൻ പദ്ധതിയിലെ മിനിമം പെൻഷൻ 2,000 രൂപയാക്കാനുള്ള നിർദേശം തൊഴിൽമന്ത്രാലയത്തിൽനിന്നാണു വന്നിട്ടുള്ളത്. ഇപ്പോൾ ആയിരം രൂപയാണു മിനിമം പ്രതിമാസ പെൻഷൻ. 2014ലാണ് മിനിമം പ്രഖ്യാപിച്ചത്. ആദ്യം ഒരു വർഷത്തേക്കു നടപ്പാക്കിയതു പിന്നെ ശാശ്വതമായി നീട്ടി. 1000 രൂപ വീതം നല്കാൻ വർഷം 883 കോടി രൂപയാണു കേന്ദ്രം നല്കേണ്ടിവരുന്നത്. 20,000 രൂപയാക്കാൻ പ്രതിവർഷം മൂവായിരം കോടി രൂപ വേണ്ടിവരും. അഞ്ചു കോടി പിഎഫ് വരിക്കാരിൽ 40 ലക്ഷത്തിനാണ് ഇതിന്റെ പ്രയോജനം.
ഇന്നത്തെ അജൻഡയിൽ മിനിമം പെൻഷൻ ഇല്ലെങ്കിലും യോഗാധ്യക്ഷനായ തൊഴിൽമന്ത്രി വിഷയം അവതരിപ്പിക്കുമെന്നാണു സൂചന.
കുറഞ്ഞ പിഎഫ് പെൻഷൻ 2000 രൂപ: ഇന്നു ചർച്ച
11:43 PM Jun 25, 2018 | Deepika.com