കൊച്ചി: പൈനാപ്പിൾ കർഷകർ കൃഷിയിടങ്ങളിൽ അമിതതോതിൽ കീടനാശിനി ഉപയോഗിക്കുന്നതായുള്ള പ്രചാരണം മൂലം കർഷകർ ആശങ്കയിലാണെന്നു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വഴക്കുളത്തെ പൈനാപ്പിൾ കർഷകർ കേരള കാർഷിക സർവകലാശാലയുടെ ശിപാർശകളും നിർദേശങ്ങളും പാലിച്ചാണ് രാസവളങ്ങൾ, രോഗ നിവാരണ മാർഗങ്ങൾ, കളനിയന്ത്രണ മാർഗങ്ങൾ, കൃഷിരീതി എന്നിവ സ്വീകരിക്കുന്നത്.
നാലു ലക്ഷം ടണ്‍ വാർഷിക ഉത്പാദനവും 800 കോടി രൂപയ്ക്കുമേൽ വിറ്റുവരവും പൈനാപ്പിൾ കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേർക്ക് തൊഴിലവസരവും നല്കുന്ന ഈ കൃഷിമേഖലയെ തകർക്കാൻ ചിലർ നീക്കം നടത്തുന്നതായും അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോജോ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടി.
സബ്സിഡി നിരക്കിൽ കൂടുതൽ അളവിൽ പൈനാപ്പിൾ സംഭരിക്കാനും സംസ്കരിക്കാനും സർക്കാർ ശ്രമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജോസ് വർഗീസ്, ജോസ് കളപ്പുര, ഡോ. പി. പി. ജോയ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൈനാപ്പിളിനെതിരേ വ്യാജപ്രചാരണമെന്നു കർഷകർ
11:43 PM Jun 25, 2018 | Deepika.com