മുംബൈ: റിലയൻസിനു മറ്റൊരു ലാഭക്കച്ചവടം. പാപ്പർ നടപടിയിലുള്ള അലോക് ഇൻഡസ്ട്രീസ് എന്ന തുണി -റെഡിമെയ്ഡ് നിർമാണ കന്പനി ചുളുവിലയ്ക്കു കിട്ടുന്നു. വെറും 5,050 കോടി രൂപയ്ക്കാണ് അലോകിനെ റിലയൻസ് ഇൻഡസ്ട്രീസും ജെഎം ഫിനാൻഷ്യലും ചേർന്നു വാങ്ങുന്നത്.
മൂന്നു വർഷം മുന്പ് 20,000 ജോലിക്കാരും 13,000 കോടി രൂപ വിറ്റുവരവും ഉണ്ടായിരുന്ന കന്പനിയാണ് അലോക്. 29,500 കോടി രൂപയുടെ ബാങ്കുകടം മൂലമാണ് പാപ്പർ നടപടികളിലേക്കു നീങ്ങിയത്. റിലയൻസ് 5,050 കോടി നല്കുന്നതിനാൽ 4,000 കോടിയേ ബാങ്കുകൾക്കു കിട്ടൂ. അതായത്, ബാങ്കുകൾക്കു കിട്ടേണ്ടതിൽ 86 ശതമാനം നഷ്ടപ്പെടും.
ബാങ്കുകൾക്ക് ഏറ്റവുമധികം ബാധ്യതയുണ്ടാക്കിവച്ച 12 കന്പനികളെയാണ് പാപ്പർ നിയമം (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്-ഐബിസി) അനുസരിച്ചു നടപടിക്കു വിധേയമാക്കിയത്. ഇതിൽ ഭൂഷൻ സ്റ്റീലിനെ ടാറ്റാ ഗ്രൂപ്പ് വാങ്ങിയത് ബാങ്കുകൾ വായ്പ നല്കിയ തുക (35,200 കോടി രൂപ) മുഴുവനും നല്കിയാണ്. പലിശയ്ക്കായി കന്പനിയിൽ 12 ശതമാനം ഓഹരിയും നല്കി. എസാർ സ്റ്റീലിനെ ആർസലോർ മിത്തലും വായ്പത്തുക മിക്കവാറും മുഴുവനായി നല്കി ഏറ്റെടുക്കും.
ആ ഇടപാടുകൾ രണ്ടും ബാങ്കുകൾക്കു വലിയ നേട്ടമായി. കിട്ടാക്കടത്തിന്റെ സിംഹഭാഗവും തിരിച്ചുകിട്ടി. എന്നാൽ, തുണിനെയ്ത്തു മുതൽ റെഡിമെയ്ഡ് വില്പന വരെയുള്ള അലോകിന്റെ കാര്യത്തിൽ ബാങ്കുകൾ കനത്ത നഷ്ടം സഹിക്കേണ്ടിവരും. അലോക് കന്പനിയുടെ ഭൗതിക ആസ്തികളുടെ വിലപോലും ഇതുവഴി കിട്ടില്ലെന്നാണ് ആക്ഷേപം.
അലോക് ഇൻഡസ്ട്രീസ് ചുളുവിലയ്ക്കു റിലയൻസിന്
11:04 PM Jun 23, 2018 | Deepika.com