വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ അിതിർത്തിയിലൂടെ നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്നവരുടെ കുട്ടികളെ വേർപ്പെടുത്തി പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കുന്ന പദ്ധതി നിർത്തിയെന്നു യുഎസിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടും വിവാദം അവസാനിക്കുന്നില്ല. കുട്ടികളെ പാർപ്പിച്ച കേന്ദ്രങ്ങളിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഹളംവയ്ക്കുന്ന കുട്ടികളെ അടക്കിനിർത്താൻ മനോരോഗികൾക്കു നല്കുന്ന മരുന്നുകൾ നിർബന്ധിതമായി കഴിപ്പിക്കുന്നതായി ആരോപണം ഉയർന്നു. കുട്ടികൾക്ക് മർദനം ഏറ്റുവെന്ന വിവരവും പുറത്തുവന്നു.
ടെക്സസിലെ സിലോഹ ട്രീറ്റ്മെന്റ് എന്ന കേന്ദ്രത്തിലെ കുട്ടികൾക്കാണു വിറ്റാമിൻ ഗുളികകൾ എന്ന പേരിൽ മരുന്നുകൾ നല്കിയത്. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന മറ്റു കേന്ദ്രങ്ങൾക്കെതിരേയും ആരോപണം ഉയർന്നിട്ടുണ്ട്.
യുഎസ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ലോ എന്ന സംഘടന ഏപ്രിൽ 23ന് കലിഫോർണിയയിലെ ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ ആരോപിക്കുന്നത്. മരുന്നു കഴിക്കാത്തിടത്തോളം, മോചനം നല്കില്ലെന്നും മാതാപിതാക്കളെ കാണാൻ അനുവദിക്കില്ലെന്നും കുട്ടികളെ ഭീഷണിപ്പെടുത്തി. ഈ മരുന്നുകൾ കഴിച്ചാൽ നടക്കാൻ കഴിയില്ലെന്നും പേടി തോന്നുമെന്നും എപ്പോഴും ഉറക്കം വരുമെന്നും കുട്ടികൾ പറഞ്ഞു.
ഇതോടൊപ്പം മറ്റൊരു ഹർജിയെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിലാണ് കുട്ടികൾ മർദനത്തിന് ഇരയാകുന്നതായി ആരോപിക്കുന്നത്. വിർജീനിയ സംസ്ഥാനത്തെ ഷെനാൻഡോഹ് വാലി ജുവനൈൽ കേന്ദ്രത്തിൽ പാർപ്പിച്ച 30 കുട്ടികളാണു പീഡനത്തിനിരയായത്. ഗാർഡുകൾ തങ്ങളെ മർദിച്ചു, നഗ്നരാക്കി സെല്ലുകളിലടച്ചു, കസേരകളിൽ കെട്ടിയിട്ടു മുതലായ ആരോപണങ്ങൾ കുട്ടികൾ ഉന്നയിക്കുന്നു.
കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർപെടുത്തുന്നതിനെതിരേ ആഗോളവ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് പ്രസിഡന്റ് ട്രംപ് നയം തിരുത്തിയത്. അനധികൃത കുടിയേറ്റക്കാർക്കൊപ്പം കുട്ടികളെയും തടവിൽ പാർപ്പിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്. കുടുംബം വേർപെടുത്തുന്നതിനു പകരം കുടുംബത്തെ തടവിലാക്കുന്ന നയമാണിതെന്നു വിമർശകർ പറഞ്ഞു.
നയം തിരുത്തുന്നതിനു മുന്പ് പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റിയ 2300 കുട്ടികളെ മാതാപിതാക്കൾക്കൊപ്പം കഴിയാൻ അനുവദിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ട്രംപ് നയം തിരുത്തിയെന്നു പ്രഖ്യാപിച്ചെങ്കിലും കുട്ടികളെ വേർപെടുത്തിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഇതിനിടെ, സർക്കാരിനു കനത്ത ആഘാതം നല്കി മൂന്നു വിമാനക്കന്പനികൾ, മാതാപിതാക്കളിൽനിന്നു വേർപെടുത്തപ്പെടുന്ന കുട്ടികളെ വിമാനത്തിൽ കയറ്റില്ലെന്നു തീരുമാനിച്ചു.
മയക്കിക്കിടത്തലും മർദനവും; അഭയാർഥിക്കുട്ടികൾ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം
12:58 AM Jun 23, 2018 | Deepika.com