കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2017-18 സാമ്പത്തികവര്‍ഷം 54 കോടി രൂപയുടെ വില്പന കൈവരിച്ചതായി വൈസ് ചെയര്മാന് എം.വി. ബാലകൃഷ്ണന് പത്രസമ്മേളനത്തിൽ പറഞ്ഞു. ഖാദിമേഖലയില്‍ 1597 പേര്‍ക്കു പുതുതായി തൊഴിൽ നല്കി.
16 പുതിയ ഖാദി ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ പുതിയ റെഡിമെയ്ഡ് പാവു നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി. ഖാദി തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്‍കം സപ്പോര്‍ട്ട് പദ്ധതിപ്രകാരം 54.145 കോടി രൂപ ബോര്‍ഡിന് ലഭിക്കുകയും തൊഴിലാളികള്‍ക്ക് യഥാസമയത്ത് മുഴുവന്‍ തുകയും വിതരണംചെയ്യുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതം വിനിയോഗിച്ച് ബോര്‍ഡ് നടപ്പാക്കിവരുന്ന "എന്റെ ഗ്രാമം' പദ്ധതിപ്രകാരം 612 പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിപ്രകാരം 431 പുതിയ യൂണിറ്റുകള്‍ ആരംഭിക്കുകയും 3898 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു. പത്രസമ്മേളനത്തില്‍ ഹരികുമാര മേനോന്, ടി.വി. കൃഷ്ണകുമാര്‍, കെ.എസ്. പ്രദീപ്കുമാര്‍ , കെ. ധനഞ്ജയന് എന്നിവരും പങ്കെടുത്തു.
ഖാദി ബോർഡിനു മികച്ച നേട്ടം
12:58 AM Jun 23, 2018 | Deepika.com