ജനീവ: സഭാ വ്യത്യാസങ്ങൾ ക്രിസ്തുമതവിശ്വാസികളുടെ ഐക്യത്തിനു തടസമാകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ ഐക്യം ഉപയോഗപ്പെടുത്തേണ്ടത് ലോകത്തിനു സമാധാനവും നീതിയും നേടിക്കൊടുക്കാനായിരിക്കണമെന്ന് മാർപാപ്പ പറഞ്ഞു.
350 സഭകൾക്ക് അംഗത്വമുള്ള വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ(ഡബ്ല്യുസിസി)എഴുപതാം വാർഷികം പ്രമാണിച്ച് സ്വിറ്റ്സർലൻഡിലെ ജനീവയിൽ സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാർപാപ്പ. കത്തോലിക്കാ സഭ ഡബ്ല്യുസിസിയിൽ അംഗമല്ല.
സഭകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഐക്യത്തിനുള്ള ഒഴികഴിവാകരുതെന്ന് മാർപാപ്പ പറഞ്ഞു. ഐക്യം, സമാധാനം എന്നിവ ലക്ഷ്യമിട്ടാണ് താനിവിടെ വന്നത്. ദൈവത്തോടുള്ള അനുസരണവും ലോകത്തോടുള്ള സ്നേഹവും മുൻനിർത്തി നമ്മൾ ഒന്നിക്കണം. അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ യുദ്ധത്തിനും നാശത്തിനും കാരണമായിയെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള അഭിപ്രായവ്യത്യാസങ്ങളും പരസ്പരമുള്ള പഴിചാരലുകളും പെട്ടെന്ന് അവസാനിപ്പിക്കുക പാടാണ്. എന്നാൽ ഒരുമിച്ചു പ്രാർഥിക്കുക, സുവിശേവത്കരണം നടത്തുക, ജനങ്ങളെ സേവിക്കുക എന്നിവ സാധ്യമായ കാര്യങ്ങൾ തന്നെയാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
പ്രൊട്ടസ്റ്റന്റ് വിശ്വാസത്തെ ആദ്യം തന്നെ ആശ്ലേഷിച്ച നഗരങ്ങളിലൊന്നാണ് ജനീവ. റോമിൽനിന്ന് ജനീവയിൽ വിമാനമിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയെ സ്വിസ് പ്രസിഡന്റ് അലെയ്ൻ ബെർസെറ്റ് സ്വീകരിച്ചു. മാർപാപ്പയുടെ സന്ദർശനം പ്രചോദനവും ഉത്തേജനവും നല്കുന്നതാണെന്ന് ഡബ്ല്യുസിസി യോഗത്തിൽ യുഎസ് മെത്തഡിസ്റ്റ് സഭാ ബിഷപ് മേരി ആൻ സ്വെൻസൺ പറഞ്ഞു. ഇന്നലെ ജനീവ വിമാനത്താവളത്തിനടുത്ത് മാർപാപ്പ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
ക്രൈസ്തവസഭകളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ
01:16 AM Jun 22, 2018 | Deepika.com