റോം: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ വിവാദ കുടിയേറ്റ നയത്തെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. നിയമവിരുദ്ധമായി രാജ്യത്തു പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ കുട്ടികളെ വേർപെടുത്തുന്ന നയം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക കുടിയേറ്റദിനം കൂടിയായ ഇന്നലെ റോയിട്ടേഴ്സിനു നല്കിയ അഭിമുഖത്തിലണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
ട്രംപിന്റെ കുടിയേറ്റ നയം അമേരിക്കയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ സൃഷ്ടിക്കുന്നതിനിടെയാണ് മാർപാപ്പയും എതിർപ്പു പ്രകടിപ്പിച്ചത്. മെക്സിക്കൻ അതിർത്തിയിലൂടെ അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടവിലാക്കുകയും ഇവർക്കൊപ്പമുള്ള കുട്ടികളെ മാറ്റിപ്പാർപ്പിക്കുകയുമാണ് ചെയ്യുന്നത്. മേയിൽ ആരംഭിച്ച നടപടിയുടെ ഭാഗമായി രണ്ടായിരത്തിലധികം കുട്ടികളാണ് മാതാപിതാക്കളിൽ നിന്നു വേർപെടുത്തപ്പെട്ടത്. കുട്ടികളെ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുന്നതിന്റെ വേദനയുളവാക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നു. പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയ അടക്കമുള്ളവർ കുടിയേറ്റ നയത്തെ വിമർശിച്ചു രംഗത്തുവന്നു.
നേരത്തേ അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി, കുട്ടികളെ വേർപെടുത്തുന്ന നയത്തെ അധാർമികമെന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനോട് താനും യോജിക്കുന്നതായി മാർപാപ്പ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച 630 അഭയാർഥികളുമായി ഇറ്റാലിയൻ തീരത്ത് അടുക്കാൻ ശ്രമിച്ച കപ്പലിന് അവിടുത്തെ വലതുപക്ഷ സർക്കാർ അനുമതി നിഷേധിച്ചതിനെയും മാർപാപ്പ വിമർശിച്ചു. യൂറോപ്പിന്റെ തീരത്തെത്തുന്നവരെ തിരിച്ചയയ്ക്കരുത്. അവരെ സ്വീകരിച്ചു സഹായിച്ചു സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസിലെ ട്രംപ് ഭരണകൂടം കാലാവസ്ഥാ ഉടന്പടിയിൽനിന്നു പിന്മാറിയതിനെയും ക്യൂബയ്ക്ക് വ്യാപാര നിയന്ത്രണം ഏർപ്പെടുത്തിയതിനെയും മാർപാപ്പ വിമർശിച്ചു. വത്തിക്കാന്റെ വിവിധ വകുപ്പുകളിൽ കൂടുതൽ വനിതകളെ നിയമിക്കണമെന്നും അവർക്ക് കൂടുതൽ നന്നായി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മാർപാപ്പ പറഞ്ഞു.
കുട്ടികളെ വേർപെടുത്തൽ നയം: ട്രംപിനെ വിമർശിച്ചു മാർപാപ്പ
12:55 AM Jun 21, 2018 | Deepika.com