പൂനെ: രാജ്യത്ത് വായ്പാത്തട്ടിപ്പ് തുടർക്കഥയാകുന്നു. വായ്പാത്തട്ടിപ്പിനെത്തുടർന്ന് മഹാരാഷ്ട്ര ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെയെ പൂനെ പോലീസിന്റെ പ്രത്യേക സാന്പത്തിക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ഗുപ്തയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഎസ്കെ ഗ്രൂപ്പിന് 3000 കോടി രൂപയുടെ വായ്പ അനുവദിച്ചതിൽ തിരിമറിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. ഇതേ കേസിൽ ബാങ്കിന്റെ മുൻ സിഎംഡി സുശീൽ മുഹ്നതിനെ ജയ്പുരിൽവച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൂനെ സ്വദേശിയായ ബിൽഡൽ ഡി.എസ്. കുൽക്കർണി, ഭാര്യ ഹേമന്തി എന്നിവർ ഫെബ്രുവരിയിൽ അറസ്റ്റിലായതാണ്. 4000ൽപ്പരം നിക്ഷേപകരെ വഞ്ചിച്ച് 1,154 കോടി രൂപയും 2,892 കോടി രൂപയുടെ ബാങ്ക് ലോണും തട്ടിയെടുത്തെന്നാണ് ഇവർക്കെതിരേയുള്ള കേസ്.
ഡിഎസ്കെ ഡെവലപ്പേഴ്സിന് ബാങ്ക് വായ്പ അനുവദിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണസംഘം അറിയിച്ചു. നിക്ഷേപകരെ വഞ്ചിക്കുന്നത് തടയാൻ മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇന്ററെസ്റ്റ്സ് ഓഫ് ഡെവലപ്പേഴ്സ് ആക്ട് 1999 അനുസരിച്ച് കുൽക്കർണിയുടെയും ഭാര്യയുടെയും പേരിലുള്ള 124 വസ്തുക്കൾ, 276 ബാങ്ക് അക്കൗണ്ടുകൾ, 46 വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
വായ്പാത്തട്ടിപ്പ്: ബാങ്ക് ഓഫ് മഹാരാഷ്ട്ര മേധാവി അറസ്റ്റിൽ
12:55 AM Jun 21, 2018 | Deepika.com