ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര ഉച്ചകോടി നടന്ന് ഒരാഴ്ച പിന്നിട്ട ഇന്നലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ദ്വിദിന സന്ദർശനത്തിനായി ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെത്തി. കിം-ട്രംപ് ഉച്ചകോടിയിലെ ധാരണ നടപ്പാക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് ഗ്രേറ്റ് ഹാളിൽ നടത്തിയ കൂടിക്കാഴ്ചയിൽ കിമ്മിന് ചിൻപിംഗ് ഉറപ്പു നൽകി. സോഷ്യലിസ്റ്റ് ഉത്തരകൊറിയയ്ക്കുള്ള ചൈനയുടെ പിന്തുണയിൽ ഒരിക്കലും മാറ്റമുണ്ടാവില്ലെന്നും ചിൻപിംഗ് പറഞ്ഞു.
മാർച്ചിനുശേഷം കിം ബെയ്ജിംഗിലെത്തുന്നത് മൂന്നാംതവണയാണ്. സിംഗപ്പൂർ ഉച്ചകോടിക്കു മുന്പു നടത്തിയ ആദ്യ രണ്ടു ബെയ്ജിംഗ് സന്ദർശനങ്ങളും രഹസ്യത്തിലായിരുന്നു. പ്രത്യേക ട്രെയിനിലെത്തിയ അദ്ദേഹം മടങ്ങിയ ശേഷമാണ് ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
എന്നാൽ, ഇന്നലെ കിം ബെയ്ജിംഗിൽ വിമാനമിറങ്ങിയതിനു പിന്നാലെ ഔദ്യോഗിക മാധ്യമമായ സിൻഹുവ അറിയിപ്പു നല്കി. കിമ്മിനെയും ഭാര്യ റിസോൾ ജുവിനെയും ചിൻപിംഗും ഭാര്യ പെംഗ് ലിയുവാനും ചേർന്നു സ്വീകരിച്ചു. കിം ഗാർഡ് ഓഫ് ഓണറും പരിശോധിച്ചു.
അമേരിക്കയും ചൈനയും വാണിജ്യയുദ്ധത്തിലേക്കു നീങ്ങുകയാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കിം ബെയ്ജിംഗിലെത്തിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കാൻ ഉത്തരകൊറിയ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് കിമ്മിന്റെ മൂന്നാംവട്ടത്തെ ബെയ്ജിംഗ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, കൊറിയൻ മേഖലയിൽ ഒാഗസ്റ്റിൽ നിശ്ചയിച്ചിരുന്ന സംയുക്ത സൈനികാഭ്യാസം വേണ്ടെന്നു വച്ചതായി ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പെന്റഗൺ ഇതു സ്ഥിരീകരിച്ചു. സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്ന് സിംഗപ്പൂർ ഉച്ചകോടി കഴിഞ്ഞയുടൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കിം വീണ്ടും ബെയ്ജിംഗിൽ, ചിൻപിംഗുമായി ചർച്ച നടത്തി
01:03 AM Jun 20, 2018 | Deepika.com