ചന്ദ കോച്ചറും ശിഖാ ശർമയും ഒരേസമയം ഐസിഐസിഐയിൽ മാനേജ്മെന്റ് ട്രെയിനിയായി കയറി. ഒരേപോലെ ഉയരങ്ങളിലെത്തി. ഒടുവിൽ ഐസിഐസിഐ ബാങ്ക് സിഇഒയുടെ പദവി വന്നപ്പോൾ ഒരാൾ പിന്മാറേണ്ടിവന്നു. ചന്ദ സിഇഒ ആയി മാസങ്ങൾക്കകം ശിഖ ആക്സിസ് ബാങ്കിൽ സിഇഒ ആയി.
ഒരേപോലെ ഉയർന്നവർ ഇപ്പോൾ ഒരേപോലെ പിരിയേണ്ടി വരുന്നു. ശിഖാ ശർമ ഈ ഡിസംബർ 31ന് വിരമിക്കും. അവരുടെ കാലാവധി കുറേക്കാലം കൂടി ഉണ്ടെങ്കിലും അത്രയും കാലം അവർ തുടരുന്നതു ശരിയല്ലെന്നു റിസർവ് ബാങ്ക് നിർദേശിച്ചതിനെത്തുടർന്നാണ് ശിഖ നേരത്തേ പിരിയുന്നത്. ശിഖയ്ക്കെതിരായ ആരോപണങ്ങൾ റിസർവ് ബാങ്ക് പരസ്യമാക്കിയിട്ടില്ല.
ചന്ദ കോച്ചർ അടുത്ത മാർച്ചിൽ കാലാവധി പൂർത്തിയാകുന്പോൾ വിരമിക്കത്തക്കവിധമാണു കാര്യങ്ങളുടെ പോക്ക്. പരസ്യമായി ഉയർന്ന ആരോപണങ്ങളുടെ ഫലമാണത്. നാലുമാസത്തോളം ആരോപണങ്ങളെ നിരാകരിച്ചാണു ബാങ്ക് ബോർഡും കോച്ചറും നിന്നത്. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെവന്നപ്പോൾ മുൻ സുപ്രീംകോടതി ജഡ്ജിയെ അന്വേഷണ കമ്മീഷനായി നിയമിക്കേണ്ടിവന്നു. തുടർച്ചയായി ചന്ദ കോച്ചറെ അവധിയിൽ വിട്ടു. ബാങ്കിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ (സിഇഒ) നിയമിച്ചു. അധികാരമെല്ലാം സിഇഒ സന്ദീപ് ബക്ഷിക്കു നല്കി.
ആക്സിസ് ബാങ്കിനെപ്പോലെ ഐസിഐസിഐ ബാങ്കും മേധാവിക്കു മാന്യമായി പിരിയാൻ അവസരം നല്കുന്നു.
പദ്മഭൂഷൺ നല്കി 2011-ൽ രാജ്യം ആദരിച്ച വ്യക്തിയാണ് ചന്ദ കോച്ചർ. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിന്റെ മേധാവിയായ ഈ അൻപത്തേഴുകാരിയിൽ രാജ്യത്തെ ബിസിനസ് വിദ്യാർഥികളെല്ലാംതന്നെ ഒരു റോൾ മോഡലിനെ കണ്ടിരുന്നു. അവരുടെ ടൈം മാനേജ്മെന്റ്, കുടുംബവും ഓഫീസും സന്തുലനം ചെയ്യുന്നതിലെ മികവ്, കാർ യാത്രപോലും ഔദ്യോഗിക കൃത്യനിർവഹണത്തിനുള്ള സമയമാകുന്ന കർത്തവ്യനിഷ്ഠ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെട്ടു. 2003-ലും 2008ലും ബാങ്കിൽ നിന്നു കൂട്ടമായി നിക്ഷേപം പിൻവലിക്കുന്ന സ്ഥിതി ഉണ്ടായപ്പോൾ പ്രതിസന്ധി മറികടക്കുന്നതിനു കാണിച്ച വൈഭവം എങ്ങും പ്രശംസിക്കപ്പെട്ടിരുന്നു.
എന്നാൽ, ബാങ്കിന്റെ വായ്പകൾ നേടിയ രണ്ടു വലിയ വ്യവസായ ഗ്രൂപ്പുകൾ തന്റെ ഭർത്താവിന്റെ ബിസിനസിനു പ്രത്യേക വിശദീകരണമൊന്നും കൂടാതെ നല്കിയ കോടിക്കണക്കിനു രൂപയെപ്പറ്റിയുള്ള ആരോപണം ആ പ്രതിച്ഛായയെല്ലാം തകർത്തു. ഒപ്പം, ബാങ്കിന്റെ പ്രതിച്ഛായയും ഓഹരിവിലയും തകർന്നു.പകരക്കാരനെ വച്ചതോടെ ബാങ്കിന്റെ അമേരിക്കൻ ഡെപ്പോസിറ്ററി റസീറ്റിന് അഞ്ചു ശതമാനം വില കൂടിയത് വിദേശ നിക്ഷേപകർ മാറ്റത്തെ സ്വാഗതം ചെയ്തതിന്റെ പ്രതിഫലനമാണ്. സിഇഒയുടെ മാറ്റം കൂടി പ്രഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ചനേട്ടം ഉണ്ടാകുമായിരുന്നു എന്നാണു ബ്രോക്കറേജുകൾ വിലയിരുത്തിയത്.
ഉയരങ്ങളിൽനിന്നു വീണ് ചന്ദ കോച്ചർ
01:03 AM Jun 20, 2018 | Deepika.com