ടോക്കിയോ: ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂകന്പത്തിൽ ഒന്‍പതുവയസുകാരിയടക്കം മൂന്നു പേർ കൊല്ലപ്പെടുകയും 300 പേർക്കു പരിക്കേൽക്കുകയും ചെയ്തു. രാവിലെ എട്ടിനുണ്ടായ ഭൂകന്പം 5.3 തീവ്രത രേഖപ്പെടുത്തി. തിരക്കേറിയ സമയത്തുണ്ടായ ഭൂകന്പം ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയതോതിലുള്ള നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചില്ല.
വൈദ്യുതി ഉത്പാദിപ്പിക്കുന്ന അണുശക്തികേന്ദ്രങ്ങൾക്കും തകരാറില്ല. പക്ഷേ മുൻകരുതലെന്നവണ്ണം പ്ലാന്റുകൾ നിർത്തിവച്ചതിനാൽ 1,70,000 പേർക്കു വൈദ്യുതിയില്ലാതായി. ഏതാനും ട്രെയിനുകളും എൺപതു വിമാന സർവീസുകളും നിർത്തിവച്ചത് വിദേശികൾക്കടക്കം പ്രതിസന്ധി സൃഷ്ടിച്ചു.
മതിലിടിഞ്ഞുവീണാണ് ഒന്‍പതുവയസുകാരി മരിച്ചത്. മരിച്ച മറ്റു രണ്ടുപേർ എൺപതിനു മുകളിൽ പ്രായമുള്ളവരാണ്. വരും ദിവസങ്ങളിലും ശക്തമായ ഭൂകന്പത്തിനു സാധ്യതയുണ്ടെന്നു സർക്കാർ മുന്നറിയിപ്പു നല്കി.
ഇതിനിടെ, ഒസാക്കയിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പു പുറപ്പെടുവിച്ചതിനെത്തുടർന്ന് എണ്ണൂറു പേരെ ഒഴിപ്പിച്ചുമാറ്റി. ഭൂകന്പങ്ങൾക്കും അഗ്നിപവർവത സ്ഫോടനങ്ങൾക്കും സാധ്യത കൂടുതലുള്ള ‘പസഫിക് തീവളയം’ എന്ന മേഖലയിൽ ജപ്പാനും പെടുന്നു. 2011 മാർച്ചിലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും ഫുക്കുഷിമ അണുശക്തി പ്ലാന്റിലെ മൂന്ന് റിയാക്ടറുകൾക്കു തകരാറുണ്ടാവുകയും ചെയ്തു.
ജപ്പാനിൽ ഭൂകന്പം; മൂന്നു മരണം
01:01 AM Jun 19, 2018 | Deepika.com