ബർലിൻ: അഭയാർഥി പ്രശ്നത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കലും ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോഫറും ഇടയുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്നപരിഹാരമുണ്ടാക്കണമെന്നു സീഹോഫർ ചെയർമാനായ ഭരണമുന്നണിയിലെ സഖ്യകക്ഷി സിഎസ്യു മെർക്കലിന് അന്ത്യശാസനം നൽകി. മറ്റേതെങ്കിലും രാജ്യത്ത് ആദ്യമെത്തുകയും അവിടെ രജിസ്റ്റർ ചെയ്യുകയും ചെയ്ത അഭയാർഥികൾ പിന്നീട് ജർമൻ അതിർത്തിയിൽ എത്തിയാൽ തിരിച്ചയയ്ക്കുന്നതിനു നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. അഭയാർഥികൾക്കു വാതിൽ തുറന്നിട്ട മെർക്കൽ ഇതിനോടു യോജിക്കുന്നില്ല. അഭയാർഥി പ്രശ്നത്തിൽ മറ്റു യൂറോപ്യൻ നേതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ സിഎസ്യു രണ്ടാഴ്ചത്തെ സമയം ചാൻസലർക്ക് അനുവദിച്ചു. പരിഹാരം ഉണ്ടാവാത്ത പക്ഷം മെർക്കലിന് ഭരണം ഒഴിയേണ്ടി വന്നേക്കാം.
അഭയാർഥി പ്രവാഹം നിയന്ത്രിക്കാനുള്ള പദ്ധതി സിഎസ്യു തയാറാക്കിയിട്ടുണ്ട്. ഒക്ടോബറിൽ ബവേറിയയിലെ റീജണൽ തെരഞ്ഞെടുപ്പിൽ വോട്ടു കിട്ടാൻ ഇത് ആവശ്യമാണെന്നു സിഎസ്യു കരുതുന്നു
അഭയാർഥി പ്രശ്നത്തിൽ യൂറോപ്യൻ രാജ്യങ്ങളെ ഒരുമിച്ചു നിർത്താൻ മെർക്കൽ ഏറെ ബുദ്ധിമുട്ടുമെന്നാണ് സൂചന. ഇറ്റലി, ഓസ്ട്രിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ അഭയാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിലപാടിലാണ്.
മെർക്കലിന് അന്ത്യശാസനം
01:01 AM Jun 19, 2018 | Deepika.com