സനാ: യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഹൊദെയ്ദയിലെ വിമാനത്താവളം ഹൗതി വിമതരിൽനിന്ന് സൗദി സഖ്യകക്ഷി സേനയുടെ പിന്തുണയോടെ ഹാദി ഭരണകൂടത്തിലെ സൈനികർ തിരിച്ചുപിടിച്ചു. നാലുദിവസമായി നടക്കുന്ന പോരാ ട്ടത്തിൽ 280 പേർക്കു ജീവഹാനി നേരിട്ടെന്നാണു റിപ്പോർട്ട്. വിമാനത്താവളം വളഞ്ഞ സേന, കുഴിബോംബുകൾക്കും മറ്റുമുള്ള പരിശോധനങ്ങൾ നടത്തുകയാണ്.
നാലു വർഷമായി ആഭ്യന്തരയുദ്ധത്തിന്റെ കെടുതി നേരിടുന്ന യെമനിലേക്ക് മരുന്നും ഭക്ഷണവും എത്തുന്നത് ഹൊദെയ്ദ തുറമുഖത്തിലൂടെയാണ്. രണ്ടേകാൽക്കോടി യെമനികൾ യുഎൻ അടക്കമുള്ളവരുടെ സഹായത്തിലാണു കഴിയുന്നത്. ഇതിൽ 84 ലക്ഷം പേർ പട്ടിണിയുടെ വക്കിലുമാണ്. ഹൊദെയ്ദയിൽ നടത്തുന്ന ഏത് ആക്രമണവും വലിയതോതിൽ ജീവനഹാനിക്കിടയാക്കുമെന്ന് യുഎൻ മുന്നറിയിപ്പു നല്കിയിരുന്നു.
ഇറാനിലെ ഷിയാ സർക്കാരിന്റെ പിന്തുണയോടെയാണ് ഹൗതി വിമതർ യെമൻ സർക്കാരിനെതിരേ പോരാടുന്നത്. യെമൻ സർക്കാരിനെ പിന്തുണയ്ക്കാൻ സൗദിയും യുഎഇയും രംഗത്തിറങ്ങുകയായിരുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയും സഖ്യകക്ഷിസേനയ്ക്കുണ്ട്.
യെമനിലെ വിമാനത്താവളം സൈന്യം തിരിച്ചുപിടിച്ചു; മരണം 280
11:35 PM Jun 16, 2018 | Deepika.com