ദുബായി: വിദേശതൊഴിലാളി വീസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ യുഎഇ തീരുമാനിച്ചു. വിദേശ തൊഴിലാളികളുടെ പേരിൽ സ്വകാര്യ കന്പനികൾ നിർബന്ധിത ബാങ്ക് ഗാരന്റി നല്കണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചതാണ് പ്രധാനം. ഒരു തൊഴിലാളിക്ക് 3000 ദിർഹം വച്ചാണു അടയ്ക്കേണ്ടിയിരുന്നത്. ഇതിനു പകരം ഓരോ തൊഴിലാളിക്കും 60 ദിർഹത്തിന്റെ വാർഷിക ഇൻഷ്വറൻസ് എടുത്താൽ മതി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങൾ.
വിദേശ തൊഴിലാളികൾക്കായി എടുക്കുന്ന ഇൻഷ്വറൻസിന് 20,000 ദിർഹമാണ് കവറേജ് തുക. തൊഴിൽ സ്ഥലത്തെ അപകടങ്ങൾ, രോഗപ്രതിരോധ ചെലവുകൾ, ജോലി നിർത്തുന്പോഴുള്ള ആനുകൂല്യം, മടക്കയാത്രാ ടിക്കറ്റ് എന്നിവയ്ക്കെല്ലാം ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
വിദേശതൊഴിലാളികളുടെ പേരിൽ ഇതുവരെ നിക്ഷേപിച്ചിട്ടുള്ള 1400 കോടി ദിർഹം സ്വകാര്യ കന്പനികൾക്കു മടക്കി നല്കും. സ്വകാര്യ മേഖലയിലെ ബിസിനസ് വികസനം അടക്കമുള്ളവയ്ക്ക് ഇതോടെ ആക്കം കൂടും.
തൊഴിൽതേടിയെത്തുന്നവർക്ക് താത്കാലിക വീസ സൗജന്യമായി നല്കാനും തീരുമാനിച്ചു. നിലവിൽ മൂന്നു മാസത്തിനകം തൊഴിൽ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടേണ്ടിവരും.
അനധികൃത കുടിയേറ്റക്കാർക്ക് സ്വയം മടങ്ങാൻ അവസരം നല്കുന്ന തീരുമാനവുമുണ്ട്. വീസ പരിമിതപ്പെടുത്താനും പുതുക്കാനും ആഗ്രഹിക്കുന്നവർക്ക് രാജ്യം വിടാതെയും രാജ്യത്തു കടക്കാതെയും അതു ചെയ്യാം.
ട്രാൻസിറ്റ് യാത്രക്കാർക്കായുള്ള ഫീസ് 48 മണിക്കൂർ നേരത്തേക്ക് ഒഴിവാക്കാനും തീരുമാനിച്ചു. 50 ദിർഹം അടച്ചാൽ ട്രാൻസിറ്റ് വീസ 96 മണിക്കൂർ നീട്ടി നല്കും.
യുഎഇ വീസ നയത്തിൽ മാറ്റം
11:56 PM Jun 14, 2018 | Deepika.com