ബുഡാപെസ്റ്റ്: ശീതികരണ സംവിധാനമുള്ള അടച്ചുപൂട്ടിയ ലോറിയിൽ കൊണ്ടുപോയ 71 അഭയാർഥികൾ ശ്വാസംമുട്ടി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ മനുഷ്യക്കടത്തുകാർക്ക് ഹംഗേറിയൻ കോടതി ജയിൽശിക്ഷ വിധിച്ചു.
2015 ഓഗസ്റ്റിൽ ഓസ്ട്രിയൻ ഗ്രാമവീഥിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ലോറി പോലീസ് പരിശോധിച്ചപ്പോഴാണ് ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഹംഗേറിയൻ അതിർത്തിക്കുള്ളിൽ വച്ചുതന്നെ അഭയാർഥികൾ മരിച്ചെന്നാണു കരുതുന്നത്. മനുഷ്യക്കടത്തു സംഘത്തിന്റെ നേതാവായ അഫ്ഗാൻകാരൻ സംസൂർ ലഹുവിനും(31) ട്രക്ക് ഡ്രൈവർ ഉൾപ്പെടെ മൂന്നു ബൾഗേറിയക്കാർക്കും 25വർഷത്തെ തടവുശിക്ഷ ലഭിച്ചു.
ബൾഗേറിയക്കാരുടെ അസാന്നിധ്യത്തിലാണു ശിക്ഷ വിധിച്ചത്. മറ്റു 11 പ്രതികൾക്ക് കുറഞ്ഞ ശിക്ഷ ലഭിച്ചു. ലോറിക്കുള്ളിലുണ്ടായിരുന്നവർ ശ്വാസംകിട്ടാതെ അലറിക്കരഞ്ഞെങ്കിലും വാതിൽ തുറക്കരുതെന്നു ഡ്രൈവർക്ക് ലഹു നിർദേശം നൽകിയെന്നു പ്രോസിക്യൂട്ടർ ആരോപിച്ചു.
സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാക്ക് എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണു ലോറിയിലുണ്ടായിരുന്നത്. ജർമനിയിലോ ഓസ്ട്രിയയിലോ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്നും 4100 ഡോളർവരെ മനുഷ്യക്കടത്തുകാർ ഈടാക്കി.
71 അഭയാർഥികളുടെ മരണം:അക്രമിസംഘത്തിന് തടവുശിക്ഷ
11:56 PM Jun 14, 2018 | Deepika.com