സനാ: യുഎൻ മുന്നറിയിപ്പ് തള്ളി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന യെമനിലെ ഹൊദെയ്ദ തുറമുഖനഗരം ഹൗതി വിമതരിൽനിന്നു തിരിച്ചുപിടിക്കാൻ ഇന്നലെ ആരംഭിച്ച ആക്രമണം നിരവധി സിവിലിയന്മാരുടെ ജീവഹാനിക്കിടയാക്കുമെന്ന് ആശങ്ക ശക്തമായി. മൂന്നു ലക്ഷം കുട്ടികൾ മാത്രം ഇവിടെയുണ്ട്.
നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ് ക്ഷാമത്തിന്റെ വക്കിലെത്തിനിൽക്കുന്ന യെമനിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ള സഹായങ്ങൾ എത്തിച്ചേരുന്നത് ഹെദെയ്ദ തുറമുഖം വഴിയാണ്. യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചു നടത്തുന്ന ആക്രമണത്തിൽ സഹായം നിലയ്ക്കുകയും സിവിലിയന്മാർ കുടുങ്ങുകയും ചെയ്യും. പതിനായിരങ്ങളുടെ ജീവൻതന്നെ അപകടത്തിലാകുമെന്നാണ് യുഎൻ മുന്നറിയിപ്പു നല്കിയത്.
ഇറാന്റെ നേതൃത്വത്തിലുള്ള ഹൗതി വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സേനയും തമ്മിൽ യെമനിൽ നടക്കുന്ന പോരാട്ടം ഫലത്തിൽ സൗദി- ഇറാൻ യുദ്ധം തന്നെയാണ്. 2014ൽ തലസ്ഥാനമായ സനായ്ക്കൊപ്പമാണ് ഹൗതികൾ ഹൊദെയ്ദ പിടിച്ചത്. ഹൗതികൾക്ക് മിസൈൽ അടക്കമുള്ള ആയുധങ്ങൾ ഇറാൻ നല്കുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്ന് യെമൻ സർക്കാർ പറയുന്നു.
ഹൊദെയ്ദ നഗരത്തെ ഹൗതികളിൽനിന്നു മോചിപ്പിക്കാൻ ചർച്ച ഫലപ്രദമല്ലാതായ സാഹചര്യത്തിലാണ് ആക്രമണം തെരഞ്ഞെടുക്കേണ്ടിവന്നതെന്ന് യെമൻ സർക്കാർ പറഞ്ഞു. ഇന്നലെ സൗദിസേന നഗരത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 18 ഹൗതികൾ കൊല്ലപ്പെട്ടു. ഹൗതികളുടെ ആക്രമണത്തിൽ മൂന്നു സഖ്യകക്ഷി സേനാംഗങ്ങളും കൊല്ലപ്പെട്ടു.
ഹൊദെയ്ദയിലെ യുഎൻ ജീ വനക്കാരെ തിങ്കളാഴ്ച പിൻവലിച്ചിരുന്നു.
യെമൻ തുറമുഖ നഗരത്തിൽ സൗദി ആക്രമണം തുടങ്ങി
01:10 AM Jun 14, 2018 | Deepika.com