സിംഗപ്പൂർ: ചരിത്രം തിരുത്തി കൊറിയൻ ഉപദ്വീപിനു സമാധാനപ്പുലരി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നും നടത്തിയ ഉച്ചകോടി ചരിത്രവിജയമായെന്ന് ഇരുവരും അവകാശപ്പെട്ടു. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഭരണത്തിലിരിക്കെ ഉത്തരകൊറിയൻ ഭരണാധികാരിയെ കാണുന്നത്.
ഉത്തരകൊറിയ സന്പൂർണ ആണവനിരായുധീകരണം അതിവേഗം നടപ്പാക്കുമെന്ന് ഇരു വരും ഒപ്പുവച്ച ഉടന്പടിയിൽ പറയുന്നു. അതിനായി അമേരിക്ക ചില സുരക്ഷാ ഉറപ്പുകൾ നല്കി.
സത്യസന്ധവും പ്രയോജനകരവും നേരിട്ടുമുള്ള ചർച്ചകൾ, ആരും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലങ്ങൾ ഉളവാക്കി എന്നാണു പ്രസിഡന്റ് ട്രംപ് പിന്നീടു പറഞ്ഞത്. പ്രാരംഭമായി ഒരു മിസൈൽ എൻജിൻ പരീക്ഷണസംവിധാനം ഉത്തരകൊറിയ നശിപ്പിച്ചതായി കിം പറഞ്ഞെന്നും ട്രംപ് വെളിപ്പെടുത്തി.
എന്നാൽ, ഉത്തരകൊറിയയ്ക്കെതിരായ ഉപരോധം ഇപ്പോൾ പിൻവലിക്കില്ല. സന്പൂർണ ആണവനിരായുധീകരണത്തിന്റെ പുരോഗതി അനുസരിച്ചിരിക്കും അത്. എങ്കിലും കിമ്മിന് ഒരു ആശ്വാസനേട്ടമുണ്ട്. അമേരിക്കയും ദക്ഷിണകൊറിയയും ചേർന്നു നടത്തുന്ന സൈനികയുദ്ധാഭ്യാസങ്ങൾ വേണ്ടെന്നു വച്ചു. അതു വളരെ ചെലവേറിയതും പ്രകോപനപരവുമാണെന്ന വാദം ട്രംപ് ഉന്നയിച്ചു.ദക്ഷിണ കൊറിയയിലെ 30, 000 അമേരിക്കൻ സൈനികരെ ഉടൻ പിൻവലിക്കില്ല. ഉടന്പടി നടപ്പാക്കലിനെ ആശ്രയിച്ചാണ് അതും നടക്കുക. അവരെ ഏറ്റവും വേഗം നാട്ടിലേക്കു കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നതെന്നു ട്രംപ് വിശദീകരിച്ചു.
രാവിലെ ഒൻപതിനു കപ്പെല്ല ഹോട്ടലിനു മുന്പിൽ പന്ത്രണ്ട് സെക്കൻഡ് നീണ്ടുനിന്ന ഒരു ഹസ്തദാനം. തുടർന്നു കൈകൾ പിടിച്ച് ചർച്ചാമുറിയിലേക്കു നടത്തം. അവിടെ അടച്ചിട്ട മുറിയിൽ ദ്വിഭാഷികൾ മാത്രമുൾപ്പെട്ട ട്രംപ്- കിം ചർച്ച. 40 മിനിറ്റിനുശേഷം പുറത്തുവന്നു വരാന്തയിൽനിന്നു കൈവീശി കാണിച്ചു. പിന്നീട് പ്രതിനിധിസംഘങ്ങൾ ഉൾപ്പെട്ട ചർച്ച. ഉച്ചയ്ക്ക് കപ്പെല്ല ഹോട്ടലിൽ വിരുന്ന്. പിന്നീട് ഇരുനേതാക്കളും ഹോട്ടൽ പരിസരത്തു നടന്നു. തുടർന്നും ചർച്ച. അതിനുശേഷം ഉടന്പടിയിൽ ഒപ്പുവച്ചു. പിന്നീട് പത്രസമ്മേളനം- ഇതാണ് ഇന്നലെ നടന്നത്. ട്രംപ് വൈകുന്നേരം അമേരിക്കയിലേക്കു മടങ്ങി.
കിമ്മിനെ താൻ വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചെന്നും കിം ക്ഷണം സ്വീകരിച്ചെന്നും ട്രംപ് പറഞ്ഞു. കിം അതേപ്പറ്റി ഒന്നും പ്രതികരിച്ചില്ല. ചൈന അടക്കം ലോകരാജ്യങ്ങൾ ഉച്ചകോടിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബെയ്ജിംഗിലേക്കു പോകുന്നുണ്ട്.
സിംഗപ്പൂർ പ്രഖ്യാപനത്തിൽ പറയുന്ന നാലു കാര്യങ്ങൾ
സമാധാനത്തിനും ഐശ്വര്യത്തിനുമായുള്ള അമേരിക്കൻ, ഉത്തരകൊറിയൻ ജനതകളുടെ ആഗ്രഹത്തിനനുസൃതമായി പരസ്പരബന്ധം സംസ്ഥാപിക്കും.
കൊറിയൻ ഉപദ്വീപിൽ ഭദ്രവും സുസ്ഥിരവുമായ സമാധാനവാഴ്ച ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കും.
ഏപ്രിൽ 27-ലെ പാൻമുൻജോം പ്രഖ്യാപനം ആവർത്തിച്ചുകൊണ്ട്, കൊറിയൻ ഉപദ്വീപിൽ സന്പൂർണ ആണവനിരായുധീകരണം ഉറപ്പാക്കാൻ ഉത്തരകൊറിയ പരിശ്രമിക്കും.
യുദ്ധത്തടവുകാരും പോരിനിടയിൽ കാണാതായവരുമായവരുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിഞ്ഞവരുടേതു വേഗം മാതൃരാജ്യത്തേക്ക് നല്കുകയും ചെയ്യും.
ചരിത്രവിജയം
12:45 AM Jun 13, 2018 | Deepika.com