സിംഗപ്പുർ: കിം-ട്രംപ് ഉച്ചകോടി ഉത്തരകൊറിയയിലെ ഉന്നതനേതാക്കൾക്ക് വിശിഷ്ടഭോജ്യങ്ങൾ പരിചയിക്കാനുള്ള അവസരംകൂടിയായി. ആഗോളതലത്തിലെ ഒറ്റപ്പെടൽ മൂലമുള്ള സാന്പത്തിക ഞെരുക്കത്തിൽ ലളിതഭക്ഷണം ശീലിച്ചവർ കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ നാവിനും വയറിനും വിശ്രമം കൊടുത്തില്ലെന്നാണു റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും സന്പന്ന രാജ്യങ്ങളിലൊന്നായ സിംഗപ്പുരിലെ സമൃദ്ധി നേരിട്ടു മനസിലാക്കാനുള്ള അവസരവുംകൂടിയായി ഉത്തരകൊറിയക്കാർക്ക് ഉച്ചകോടി.
കിമ്മിനൊപ്പമെത്തിയ ഉന്നതനേതാക്കൾ ചർച്ചയ്ക്കും മറ്റുമായി പോയപ്പോൾ അവശേഷിക്കുന്നവർ ഷോപ്പിംഗിനു സമയം കണ്ടെത്തി. പലരും പാക്കറ്റുകളുമായിട്ടാണു മടങ്ങിയെത്തിയത്. സെന്റ് റീജിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഉത്തരകൊറിയൻ സംഘം താമസിച്ചത്. ഇവിടത്തെ ബുഫെ പ്രാതലിന് 35 ഡോളർവച്ചു ചെലവാകും. കിമ്മിന്റെ രാജ്യത്തെ പലരുടെയും ഒരു മാസത്തെ ശന്പളം വരും ഈ തുക. കിമ്മിനൊപ്പമെത്തിയ ഉന്നത സൈനികനേതാക്കൾ ഈ ഭക്ഷണമാണു കഴിച്ചത്. ചൈനീസ്, പാശ്ചാത്യ വിഭവങ്ങളെല്ലാം ഉത്തരകൊറിയക്കാർ രുചിച്ചുനോക്കി.
കടുത്ത പോഷകദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ഭക്ഷണത്തിന് അരിയും ചോളവും ആശ്രയിക്കുന്ന ഉത്തരകൊറിയക്കാർ മാംസ്യ ത്തിന്റെയും കൊഴുപ്പിന്റെയും അഭാവം വല്ലാതെ നേരിടുന്നുണ്ട്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ നാലിലൊന്നും പോഷകദാരിദ്ര്യം നേരിടുന്നതായി യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം സാഹചര്യങ്ങളിൽനിന്ന് സിംഗപ്പുരിലെത്തിയ ഉത്തരകൊറിയക്കാർ തങ്ങളുടെ രാജ്യത്ത് ലഭിക്കാത്ത വിഭവങ്ങൾ പരിചയപ്പെടാൻ പ്രത്യേകം ഉത്സുകരായിരുന്നു. മക്ഡൊണാൾഡിന്റെയടക്കം ഉത്പന്നങ്ങൾ ഉത്തരകൊറിയക്കാർ വാങ്ങിയെന്നാണു റിപ്പോർട്ടുകൾ. സെന്റ് റീജിസ് ഹോട്ടലിന്റെ മുകൾനിലകളിലാണ് ഉത്തരകൊറിയക്കാർ താമസിച്ചത്. ഇവിടത്തെ സാധാരണ സ്യൂട്ടുകൾക്ക് അയ്യായിരവും പ്രസിഡൻഷ്യൽ സ്യൂട്ടിന് ഒന്പതിനായിരവും ഡോളറാണ് ദിവസവാടക.
കിമ്മിനും ട്രംപിനും വിഭവസമൃദ്ധമായ ഉച്ചവിരുന്ന്
കിം-ട്രംപ് ഉച്ചകോടിക്കുശേഷം ഉത്തരകൊറിയൻ, അമേരിക്കൻ നേതാക്കൾക്കായി ഒരുക്കിയ ഉച്ചവിരുന്നും വിഭവസമൃദ്ധമായിരുന്നു. കൊറിയൻ, പാശ്ചാത്യവിഭവങ്ങളാണു മേശയിൽ നിരന്നത്. വെണ്ണപ്പഴത്തിന്റെ സാലഡിനൊപ്പം ചെമ്മീൻ കോക്ടെയ്ൽ, പച്ചമാങ്ങാ കെരാബു, മലയ് സാലഡ് തുടങ്ങിയവയും അവസാനം മധുരത്തിനായി വാനില ഐസ്ക്രീമും, ക്രീം പേസ്ട്രിയും ഒരുക്കിയിരുന്നു.
ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. കിമ്മിനൊപ്പം മുൻ ചാരസംഘടനാ മേധാവി കിം യോംഗ് ചോൾ, വിദേശകാര്യമന്ത്രി റി യോംഗ് ഹോ മുതലായവരും ഉണ്ടായിരുന്നു.
വിശിഷ്ടഭോജ്യങ്ങൾ പരിചയിച്ച് ഉത്തരകൊറിയക്കാർ
12:45 AM Jun 13, 2018 | Deepika.com