സിൻസിനാറ്റി: ഉത്തരകൊറിയ തടവിലാക്കിയതിനെ തുടർന്നു മരിച്ച അമേരിക്കൻ വിദ്യാർഥി ഓട്ടോ വാംബിയറിന്റെ ജീവത്യാഗമാണ് താനും കിം ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്കു നിമിത്തമായതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഉച്ചകോടിക്കുശേഷം ഉത്തരകൊറിയൻ ഏകാധിപതിയെ ട്രംപ് പ്രശംസിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ആരോപണവിധേയനായ ഏകാധിപതിയെ പ്രശംസിച്ചതിൽ വിമർശം ഉയർന്നതിനിടെയാണ് ഓട്ടോയുടെ മരണം ട്രംപ് പരാമർശിച്ചത്.
ഒഹായോയിലെ വ്യോമിംഗ് സ്വദേശിയായ ഓട്ടോ(22) 2016 ജനുവരിയിൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരത്തിനെത്തിയപ്പോൾ ഒരു പോസ്റ്റർ മോഷ്ടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായി. 15 വർഷം തടവിനു വിധിക്കപ്പെട്ട ഓട്ടോ വൈകാതെ ഗുരുതരരോഗം പിടിച്ച് അബോധാവസ്ഥയിലായി. തുടർന്ന് അമേരിക്കയ്ക്കു കൈമാറിയെങ്കിലും 2017 ജൂണിൽ മരിച്ചു. മരണകാരണം ദുരൂഹമായി തുടരുന്നു.
അതേസമയം ഓട്ടോ മരിച്ചില്ലായിരുന്നെങ്കിൽ താനും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച നടക്കില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഓട്ടോയുടെ മരണം വെറുതേയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിം വളരെ പ്രതിഭാശാലിയാണെന്നും അതുകൊണ്ടാണ് ചെറുപ്രായത്തിൽതന്നെ അധികാരത്തിലെത്തിയതെന്നും ട്രംപ് പ്രശംസിക്കയുണ്ടായി. കിമ്മുമായുള്ള ഉച്ചകോടിയിൽ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചെറിയ പരാമർശങ്ങളുണ്ടായെന്നും ട്രംപ് പറഞ്ഞു.
കിം-ട്രംപ് ഉച്ചകോടിയെക്കുറിച്ച് ഓട്ടോയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഓട്ടോയുടെ കുടുംബവുമായി സംസാരിച്ചു.
ഓട്ടോയുടെ ജീവത്യാഗം പാഴായില്ല: ട്രംപ്
12:45 AM Jun 13, 2018 | Deepika.com