ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയശേഷം മുങ്ങിയ വിവാദ വജ്രവ്യാപാരി യുകെയിൽ രാഷ്ട്രീയാഭയം തേടി. രാഷ്ട്രീയാഭയം വേണമെന്ന ആവശ്യവുമായി നീരവ് മോദി ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ഇന്ത്യയിലെയും ബ്രിട്ടനിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ, സ്വകാര്യവ്യക്തികൾക്കെതിരേയുള്ള കേസുകളിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനാകില്ലെന്നു ബ്രിട്ടനിലെ ആഭ്യന്തരവകുപ്പ് വാർത്താമാധ്യമങ്ങളോടു വിശദീകരിച്ചു.
വ്യാജരേഖകള്‍ നല്കി പിഎന്‍ബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്. നീരവിനു പുറമെ അമ്മാവന് മെഹുല്‍ ചോക്സിയും പ്രതിസ്ഥാനത്തുണ്ട്. ഇയാളും ഒളിവിലാണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാൻ റെഡ്കോർണർ പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് രജിസ്റ്റർചെയ്യും മുന്‍പ് ഇരുവരും രാജ്യംവിടുകയായിരുന്നു. നീരവിന്റെ ഉടമസ്ഥതയിലുള്ള ഒരു വ്യാപാരശാല ലണ്ടനിൽ പ്രവർത്തിക്കുന്നുണ്ട്. കേസിൽ മുംബൈ കോടതിയിൽ കഴിഞ്ഞ മേയിൽ സിബിഐ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
നീരവ് മോദി ലണ്ടനിലേക്കു പറന്നു, രാഷ്ട്രീയാഭയം ലക്ഷ്യം
12:51 AM Jun 12, 2018 | Deepika.com