സിംഗപ്പൂർ: ട്രംപുമായി ഉച്ചകോടിക്ക് എത്തിയ കിം ജോംഗ് ഉൻ ഇന്നലെ ഏറെ സമയം ചെലവഴിച്ചത് സിംഗപ്പൂരിലെ രാത്രി കാഴ്ചകൾ കാണാൻ. സെന്റ് റീജിസ് ഹോട്ടലിൽ നിന്ന് അംഗരക്ഷകരോടൊപ്പം പുറത്തിറങ്ങിയ കിം കാറിൽ കയറി ഫ്ലവർ ഡോം കാണാൻ പോയി.
വിദേശകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ വിവിയൻ ബാലകൃഷ്ണനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കിമ്മിനോടൊപ്പമുള്ള സെൽഫി അദ്ദേഹം പോസ്റ്റ് ചെയ്തു. മരിനാ ബേ സാൻഡ്സ് റിസോർട്ടിലും കിം സന്ദർശനം നടത്തി. സഹോദരി കിം യോ ചോംഗും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും കിമ്മിനെ അനുഗമിച്ചു.
ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ കിം സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചത് ഏറെ ശ്രദ്ധേയമാണ്. യുഎസും ഉത്തരകൊറിയയും അഭിപ്രായ വ്യത്യാസങ്ങൾ മിക്കതും പറഞ്ഞുതീർത്തെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു ചില വിശകലന വിദഗ്ധർ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. അധികാരത്തിലെത്തിയശേഷം ചൈനയിൽ മാത്രമേ കിം സന്ദർശനം നടത്തിയിട്ടുള്ളു. ആദ്യമായാണ് മറ്റൊരു വിദേശ രാജ്യത്ത് എത്തുന്നത്. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്.
സിംഗപ്പൂർ കാഴ്ചകൾ കണ്ട് കിം
11:14 PM Jun 11, 2018 | Deepika.com