സിംഗപ്പൂർ: അണ്വായുധ ആക്രമണത്തിന് ഉത്തരവിടാനുള്ള ബട്ടൺ അടങ്ങുന്ന പെട്ടിയുമായിട്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് എവിടെപ്പോയാലും ‘ന്യൂക്ലിയർ ഫുട്ബോൾ’ എന്നു പേരുള്ള ഈ പെട്ടിയുമായി ഒരുദ്യോഗസ്ഥൻ കൂടെയുണ്ടാകും. അതേസമയം, ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഇത്തരമൊരു പെട്ടിയുമായിട്ടല്ല എത്തിയിരിക്കുന്നത്.
ന്യൂക്ലിയർ ബട്ടൺ ആരെ ഏൽപ്പിച്ചിട്ടാണ് കിം വന്നിരിക്കുന്നതെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.
പുതുവത്സരദിനത്തിലെ സന്ദേശത്തിൽ കിം പറഞ്ഞത് അണ്വായുധബട്ടൺ തന്റെ മേശപ്പുറത്തുണ്ടെന്നും ഉത്തരകൊറിയയോട് കളിക്കാൻ നിൽക്കേണ്ടെന്നുമാണ്. അതിലും വലിയ ബട്ടൻ തന്റെ കയ്യിലുണ്ടെന്നായിരുന്നു ട്രംപിന്റമറുപടി.
സിംഗപ്പൂരിലായിരിക്കേ, എങ്ങാനുമൊരു സംഘർഷമുണ്ടായാൽ കിം എങ്ങനെ അണ്വായുധ ആക്രമണത്തിന് ഉത്തരവിടുമെന്ന ചോദ്യവും ഉയരുന്നു. ഇത് സാധ്യമാക്കുന്ന ആശയവിനിമയ സംവിധാനം ഉത്തരകൊറിയയ്ക്കുണ്ടെന്നാണ് കരുതുന്നത്.
തന്റെ വിശ്വസ്തനായ മുതിർന്ന നേതാവ് ചോയ് റ്യോംഗ് ഹേയെ ആയിരിക്കും അണ്വായുധങ്ങളുടെ ഉത്തരവാദിത്വം കിം ഏല്പിച്ചിരിക്കുന്നതെന്നും കരുതുന്നു.
കിമ്മിന്റെ ന്യൂക്ലിയർ ബട്ടൺ ആരുടെ പക്കൽ?
11:14 PM Jun 11, 2018 | Deepika.com