ക്യൂബക്:അന്തർദേശീയ വേദികളിൽനിന്ന് അകന്നു കഴിയുന്ന കിം ജോംഗ് ഉന്നിനെ മനസിലാക്കാൻ ട്രംപിന് വെറും ഒരു മിനിറ്റ് മതി. ജി-7 ഉച്ചകോടിയിൽ പങ്കെടുത്തശേഷം സിംഗപ്പൂരിനു തിരിക്കും മുന്പു പത്രലേഖകരോടു സംസാരിക്കവേ ട്രംപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആണവക്കരാർ ഉണ്ടാക്കുന്ന കാര്യത്തിൽ കിമ്മിനു യഥാർഥത്തിൽ താത്പര്യമുണ്ടോ എന്നു ഞൊടിയിടയിൽ മനസിലാക്കാനാവും. ഇക്കാര്യത്തിൽ അധികം ഒരുക്കത്തിന്റെയും ചർച്ചയുടെയും ആവശ്യമില്ല. താൻ വേഗത്തിൽ ചിന്തിക്കുന്നയാളാണെന്നും നല്ലതു വല്ലതും സംഭവിക്കുമോ എന്ന കാര്യം പെട്ടെന്നു മനസിലാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്നലെ സിംഗപ്പൂരിലെ പായാ ലെബർ വ്യോമസേനാ വിമാനത്താവളത്തിൽ ട്രംപിനെ സിംഗപ്പൂർ വിദേശകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ വിവിയൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഷാംഗ്രില ഹോട്ടലിലാണു ട്രംപിനു താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
നേരത്തേ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ കിമ്മിനെ സ്വീകരിച്ചതും വിവിയൻ ബാലകൃഷ്ണനായിരുന്നു. കിമ്മിനൊപ്പം അദ്ദേഹത്തിന്റെ മുഖ്യസഹായി കിം യോംഗ് ചോളുമെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിൽഎത്തി കിമ്മിന്റെ കത്ത് ട്രംപിനു കൈമാറിയത് യോംഗ് ചോളായിരുന്നു.
കിമ്മിനെ മനസിലാക്കാൻ ഒരു മിനിറ്റ് മതി: ട്രംപ്
01:01 AM Jun 11, 2018 | Deepika.com