മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12 നിഷ്ക്രിയ ആസ്തികൾ ലേലത്തിനുവയ്ക്കും. ഇതിലൂടെ 1,325 കോടി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഈ മാസം 25 ഓൺലൈൻ ആയിട്ടാണ് ലേലം നടത്തുക എന്ന് എസ്ബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബാങ്കിന് നിഷ്ക്രിയ ആസ്തി വരുത്തിവച്ചവരിൽ അങ്കിത് മെറ്റൽ ആൻഡ് പവർ (690.08 കോടി രൂപ), മോഡേൺ സ്റ്റീൽസ് (122.61 കോടി രൂപ), ഗുഡ് ഹെൽത്ത് അഗ്രോടെക് (109.14 കോടി രൂപ), അമിത് കോട്ടൺസ് (84.70 കോടി രൂപ), ഇൻഡ് സ്വിഫ്റ്റ് (80.49 കോടി രൂപ) എന്നീ കമ്പനികളാണ് പ്രധാനികൾ. നിഖിൽ റിഫൈനറീസ് (52.85 കോടി രൂപ), ഭാസ്കർ ഷ്രാച്ചി അലോയ്സ് (51.48 കോടി രൂപ), ശ്രീ ഗണേഷ് സ്പോഞ്ച് അയൺ (38.96 കോടി രൂപ), അസ്മിത പേപ്പേഴ്സ് (37.23 കോടി രൂപ), ഫെറെൽ ലാബ്സ് (22.86 കോടി രൂപ), കാർത്തിക് അഗ്രോ ഇൻഡസ്ട്രീസ് (20.82 കോടി രൂപ), അഭിനന്ദൻ ഇന്റെറെക്സിം 14.15 കോടി രൂപ) എന്നിവയാണ് മറ്റു കമ്പനികൾ.
ഈ കമ്പനികളിൽനിന്നു കണ്ടുകെട്ടിയ സ്വത്തുക്കൾ ഏറ്റെടുക്കാൻ താത്പര്യമുള്ളവർക്ക് സമ്മതപത്രം നല്കുന്നതിനൊപ്പം ബാങ്ക് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൽനിന്ന് ഇളവ് എസ്ബിഐ നല്കിയിട്ടുണ്ട്.
മാർച്ച് 31 വരെയുള്ള കണക്കുകൾപ്രകാരം ബാങ്കുകളിലെ കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തി 2.23 ലക്ഷം കോടി രൂപ വരും. കിട്ടാക്കടത്തിന്റെ അളവിൽ 10.91 ശതമാനമാണ് വർധന.
എസ്ബിഐ 12 നിഷ്ക്രിയ ആസ്തികൾ ലേലത്തിനുവയ്ക്കും
01:00 AM Jun 11, 2018 | Deepika.com