വാഴക്കുളം: വിപണിയിൽ പൈനാപ്പിൾ വില ഉയർന്നതോടെ നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനിയിലെ പൈനാപ്പിൾ സംഭരണം താത്കാലികമായി നിർത്തിവച്ചു. പഴത്തിന് കിലോഗ്രാമിന് 20 രൂപയായി വില ഉയർന്നു. കരിന്പച്ച 30 രൂപ, വിളവു പഴം 24 രൂപ എന്നിങ്ങനെയാണ് ഇന്നലെ വ്യാപാരം നടന്നത്. പഴത്തിന്റെ വില പത്തു രൂപയിൽ താഴെയായി വിപണിപോലും ഇല്ലാതായപ്പോഴാണ് പൈനാപ്പിൾ മേഖലയിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം മന്ത്രി സുനിൽകുമാറിന്റെയും എൽദോ ഏബ്രഹാം എംഎൽഎയുടേയും ഇടപെടലിനെത്തുടർന്ന് 17 രൂപയ്ക്ക് കന്പനിയിൽ അടിയന്തര സംഭരണം ആരംഭിച്ചത്.
ഇതുവരെ 135 ടണ്ണോളം സംഭരിച്ചു. ഹോർട്ടികോർപ്പിനു കൈമാറിയതിനു ശേഷമുള്ളത് പൾപ്പ് രൂപത്തിലാക്കി കന്പനിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ പൾപ്പ് ഒൻപതു മാസമേ ഇത്തരത്തിൽ സൂക്ഷിക്കാനാകൂ. മെഷീൻ സംവിധാനത്തിലാണെങ്കിൽ മൂന്നര വർഷംവരെ കേടുകൂടാതെ സൂക്ഷിക്കാനാവും. എന്നാൽ, യന്ത്രവത്കൃത ഫില്ലിംഗിനുള്ള മെഷിനുകളുടെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുമില്ല. വിദേശനിർമിത യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി അടുത്ത ആഴ്ചയിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് എംഡി ഷിബുകുമാർ പറഞ്ഞു.
വിപണിയിൽ വില ഉയർന്നതിനാൽ പൈനാപ്പിൾ നല്കാൻ കന്പനിയിൽ കരാർ ഉണ്ടായിരുന്ന കർഷകരും വിപണിയിലേക്കു തന്നെ തിരിഞ്ഞിരിക്കുകയാണ്. സംഭരിച്ച പൈനാപ്പിളിൽ പഴുപ്പു കൂടിയവയും ഉണ്ടായിരുന്നു. കർഷകർക്ക് സഹായകമായ തോതിൽ സംഭരണം നടത്താൻ നിർദേശമുണ്ടായിരുന്നതിനാൽ ഇവയും സംഭരിക്കുകയായിരുന്നു. ഇതിൽ ഉപയോഗശൂന്യമായ പൈനാപ്പിൾ കഴിഞ്ഞ ദിവസം പുറന്തള്ളി.
പൈനാപ്പിൾ സംഭരണം താത്കാലികമായി നിർത്തിവച്ചു
12:46 AM Jun 09, 2018 | Deepika.com