സിംഗപ്പൂർ: ലോകം ഉറ്റുനോക്കുന്ന കിം-ട്രംപ് ഉച്ചകോടിക്കു സുരക്ഷയൊരുക്കുന്നത് ഗൂർഖാസേന. സിംഗപ്പൂർ സായുധ സേനയുടെ ഭാഗമായ ഗൂർഖാസേന, ചടുല നീക്കങ്ങൾക്കും പെട്ടെന്നുള്ള പ്രത്യാക്രമണങ്ങൾക്കും പേരുകേട്ടവരാണ്. നേപ്പാളിലെ മലന്പ്രദേശങ്ങളിൽനിന്നുള്ളവരാണിവർ.
ഇവർക്കു പുറമേ ഇരു രാജ്യങ്ങളിൽനിന്നുള്ള പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും സിംഗപ്പൂർ പോലീസിനെയും സുരക്ഷാ മേൽനോട്ടങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ബെൽജിയം നിർമിതമായ റൈഫിളുകളും പിസ്റ്റളുകളും ഗൂർഖാ സേനയ്ക്കു വിതരണം ചെയ്തു.
ഈ ആയുധങ്ങൾക്കു പുറമേ ഗൂർഖകളുടെ പരന്പരാഗത ആയുധമായ കൂക്രി(ഗൂർഖാ കത്തി) ഉപയോഗിക്കാനും അനുവാദമുണ്ട്. 1800 പേർ അടങ്ങുന്നതാണ് സിംഗപ്പൂരിന്റെ ഗൂർഖാ സേനാ വിഭാഗം. സിംഗപ്പൂരിൽ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികൾ നടക്കുന്പോഴെല്ലാം സുരക്ഷാ ചുമതല ഈ വിഭാഗത്തിനാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തിയപ്പോഴും സുരക്ഷാചുമതല ഗൂർഖാ സേനയ്ക്കായിരുന്നു.
സുരക്ഷയൊരുക്കാൻ ഗൂർഖകൾ
12:48 AM Jun 06, 2018 | Deepika.com