അമ്മാൻ: നികുതിവർധനയ്ക്കും ചെലവുചുരുക്കൽ നടപടികൾക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് ജോർദാൻ പ്രധാനമന്ത്രി ഹനി മുൽക്കി രാജിസമർപ്പിച്ചു. മുൽക്കിയെ അബ്ദുള്ള രണ്ടാമൻ രാജാവ് കൊട്ടാരത്തിലേക്കു വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. മുൽക്കി മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഒമർ അൽ രാസയോടു പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെട്ടു.
അന്തർദേശീയ നാണ്യനിധിയുടെ ശിപാർശ പ്രകാരം കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ സാധാരണക്കാരുടെയും ഇടത്തട്ടുകാരുടെയും നടുവൊടിക്കുന്നതാണെന്നു സമരക്കാർ ആരോപിച്ചു.ബുധനാഴ്ച മുതൽ അമ്മാനിലും മറ്റു നഗരങ്ങളിലും സർക്കാരിനെതിരേ പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. പ്രകടനക്കാരെ നേരിടാൻ പോലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും റോഡുകൾ ബ്ലോക്കുചെയ്യുകയും ചെയ്തു. ഏറ്റുമുട്ടലുകളിൽ 42 സുരക്ഷാഭടന്മാർക്കു പരിക്കേറ്റു. 60 പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു.
പുതിയ നികുതിബിൽ റദ്ദാക്കാൻ സമ്മർദമുണ്ടായെങ്കിലും പ്രധാനമന്ത്രി വഴങ്ങിയില്ല. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 2016ലാണ് മുൽക്കി പ്രധാനമന്ത്രിപദം ഏറ്റെടുത്തത്.
കന്പനികൾക്ക് 20മുതൽ 40 ശതമാനം വരെ നികുതി വർധനയാണു പുതിയ ബില്ലിൽ ശിപാർശ ചെയ്തിട്ടുള്ളത്. ജീവനക്കാരുടെ നികുതി അഞ്ചുശതമാനം വർധിക്കും.പൊതുമേഖലയിലെ സേവന പ്രവർത്തനങ്ങൾക്കു കൂടുതൽ പണം കണ്ടെത്തേണ്ടതുണ്ടെന്നും മുൽക്കി ഭരണകൂടം ചൂണ്ടിക്കാട്ടി. കൂടുതൽ സന്പാദ്യം ഉണ്ടാക്കുന്നവർ കൂടുതൽ നികുതി നൽകേണ്ടത് ന്യായമാണെന്നും സർക്കാർ നിലപാടെടുത്തു.
നികുതി വർധന : ജോർദാൻ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു
12:49 AM Jun 05, 2018 | Deepika.com