ദാറെസലാം(ടാൻസാനിയ): ലോകശ്രദ്ധയാകർഷിച്ച ടാൻസാനിയൻ സയാമീസ് ഇരട്ടകളായ മരിയയും കൊണ്സൊലാറ്റയും ലോകത്തോടു വിടപറഞ്ഞു. 22-ാം വയസിലാണ് ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളേയും കണ്ണീരിലാക്കി ഇരുവരുടെയും അന്ത്യം. ശ്വാസതടസവും ഹൃദയസംബന്ധമായ അസുഖവും കാരണം കഴിഞ്ഞ ഡിസംബർ മുതൽ ചികിത്സയിലായിരുന്നു. മരിയ-കോണ്സൊലാറ്റ ജോഡികളുടെ വേർപാട് ഏറെ വേദനിപ്പിച്ചതായും രാജ്യത്തെ സേവിക്കുകയെന്നത് ഇരുവരുടെയും സ്വപ്നമായിരുന്നുവെന്നും ടാൻസാനിയൻ പ്രസിഡന്റ് ജോണ് മാഗുഫുലി ട്വിറ്ററിൽ കുറിച്ചു.
നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു മരിയ-കോണ്സൊലാറ്റ ജോഡികൾ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അധ്യാപികമാരാകുകയെന്നതായിരുന്നു ഇരുവരുടെയും സ്വപ്നം. പ്രൊജക്ടറും കംപ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം നടത്താൻ തങ്ങൾ തയാറെടുക്കുകയാണെന്ന് കഴിഞ്ഞ വർഷം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു. ശസ്ത്രക്രിയയിലൂടെ വേർപെടുത്താനുള്ള നീക്കത്തെ എതിർത്തിരുന്ന ഇരുവരും വിവാഹസ്വപ്നവും പങ്കുവച്ചിരുന്നു. 1996ൽ ഞോംബെ പ്രവിശ്യയിലെ മാകെറ്റെ ജില്ലയിലായിരുന്നു ഇരുവരും ജനിച്ചത്. പ്രസവത്തോടെ അമ്മയെ നഷ്ടപ്പെട്ട ഇരുവർക്കും ഒരുവർഷത്തിനുള്ളിൽ പിതാവിനെയും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. അനാഥരായ ഇരുവരെയും പിന്നീട് സംരക്ഷിച്ചത് കത്തോലിക്കാ ജീവകാരുണ്യപ്രസ്ഥാനമായ മരിയ കോണ്സോലാറ്റയാണ്.
ഇരുവർക്കും ഈ സ്ഥാപനംതന്നെയാണ് മരിയയെന്നും കോണ്സൊലാറ്റയെന്നും പേരിട്ടത്. കഴിഞ്ഞ വർഷം ഉയർന്ന മാർക്കോടെ ഉഡ്സുംഗ്വ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും ലോകത്തെല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ബിരുദപഠനത്തിന് റുവാഹാ കാത്തലിക് വാഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
ടാൻസാനിയൻ സയാമീസ് ഇരട്ടകൾ 22-ാം വയസിൽ വിടചൊല്ലി
12:53 AM Jun 04, 2018 | Deepika.com