ഓഹരി അവലോകനം / സോണിയ ഭാനു
ഫോറെക്സ് മാർക്കറ്റിൽ രൂപ കാഴ്ചവച്ച തിരിച്ചുവരവും ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ സാങ്കേതികതിരുത്തലും ഇന്ത്യൻ ഓഹരിസൂചികകൾക്ക് പുത്തൻ ഉണർവ് പകർന്നു. ആഭ്യന്തര ഫണ്ടുകൾ മുൻനിര ഓഹരികളിൽ കാണിച്ച താത്പര്യം ബോംബെ സെൻസെക്സിന് 302 പോയിന്റും നിഫ്റ്റിക്ക് 91 പോയിന്റും നേട്ടം സമ്മാനിച്ചു.
ആർബിഐ ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. വാരമധ്യത്തിലെ യോഗത്തിൽ കേന്ദ്രബാങ്ക് പലിശനിരക്കുകളിൽ ഭേദഗതികൾക്കു നീക്കം നടത്തുമെന്ന നിഗമനത്തിലാണ് സാന്പത്തികമേഖല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ച് വളർച്ചയ്ക്ക് വേഗം പകരാൻ റിസർവ് ബാങ്ക് നീക്കം നടത്താൻ ഇടയുണ്ട്. അതേസമയം, പലിശനിരക്കുകൾ ഓഗസ്റ്റ് യോഗത്തിൽ മാത്രമേ മാറ്റംവരുത്തൂ എന്നു വിലയിരുത്തുന്നവരുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം പണപ്പരുപ്പത്തിന്റെ വേഗം വർധിപ്പിക്കുന്നതിനാൽ ശക്തമായ നടപടികൾക്ക് റിസർവ് ബാങ്ക് നീക്കം നടത്താം.
കാലവർഷം ഇക്കുറിയും രാജ്യത്ത് സജീവമായിരിക്കുമെന്ന വിലയിരുത്തലുകൾ കാർഷികമേഖലയ്ക്ക് നേട്ടമാകും. ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും ഉത്പാദനം ഉയരുന്നത് പണപ്പെരുപ്പത്തിനുള്ള സാധ്യതകളെ പിടിച്ചുനിർത്താം.
നിലവിൽ ഓഹരിവിപണിയിൽ വില്പനയ്ക്കു മുൻതൂക്കം നല്കുന്ന വിദേശഫണ്ടുകൾ മണ്സൂണിന്റെ വരവോടെ ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപത്തിന് തയാറാകാം. മാസത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ ഉത്തരേന്ത്യയിലേക്ക് മഴമേഘങ്ങൾ എത്തിത്തുടങ്ങൂ. ഇതിനിടയിൽ മഹാരാഷ്ട്രയിലേക്ക് മഴ പ്രവേശിക്കുന്ന വേളയിൽ സൂചികയിൽ ഒരു ബുൾ തരംഗത്തിനും ഇടയുണ്ട്.
വിനിമയവിപണിയിൽ രൂപയുടെ മൂല്യത്തിൽ 77 പൈസയുടെ തിരിച്ചുവരവ്. 67.73ൽനിന്ന് വിനിമയമൂല്യം മുൻവാരം സൂചിപ്പിച്ച 67.02ലെ താങ്ങ് തകർത്ത് 66.99ലേക്ക് ശക്തിപ്രാപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2160.44 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം, വിദേശഫണ്ടുകൾ ഇന്ത്യയിൽ 2707.41 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഡെറിവേറ്റീവ് മാർക്കറ്റിൽ മേയ് സീരീസ് സെറ്റിൽമെന്റ് വേളയിലെ ഷോട്ട് കവറിംഗിൽ കുതിച്ചു നിഫ്റ്റി മുൻവാരം സൂചിപ്പിച്ച രണ്ടാം സാങ്കേതികതടസമായ 10,761 പോയിന്റ് മറികടന്ന് 10,764 വരെ കയറി. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ അല്പം തളർന്ന സൂചിക 10,683ലെ സപ്പോർട്ട് നിലനിർത്തി 10,696ൽ ക്ലോസ് ചെയ്തു. നിക്ഷേപർക്കും ഓപ്പറേറ്റർമാർക്കുമായി കഴിഞ്ഞ വാരം നല്കിയ ടാർജറ്റിൽ തന്നെയാണ് സൂചിക സഞ്ചരിക്കുന്നത്. ഈ വാരം നിഫ്റ്റി 10,586ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ 10,785-10,874ലേക്ക് മുന്നേറാൻ ശ്രമം നടത്താം. ഈ പ്രതിരോധം മറികടന്നാൽ ലക്ഷ്യം 10,984ലേക്ക് ഉയരും. എന്നാൽ, അതിനു മുന്പായി ലാഭമെടുപ്പിന് ഫണ്ടുകളും ഓപ്പറേറ്റർമാരും രംഗത്തിറങ്ങാം.
വാരമധ്യം പലിശനിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം പുറത്തുവിടുന്നത് വിപണിയെ സ്വാധീനിക്കാം. പ്രതികൂല വാർത്തകർക്ക് ശക്തിയേറിയാൽ 10,467ലും 10,387ലും താങ്ങ് നിലവിലുണ്ട്. നിഫ്റ്റിയുടെ മറ്റു സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ ബുള്ളിഷാണ്. അതേസമയം, സൂപ്പർ ട്രെൻഡ്, എംഎസിഡി, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ 14 തുടങ്ങിയവ തിരുത്തലിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടിത്തുടങ്ങി.
ബോംബെ സെൻസെക്സ് 34,735ൽനിന്ന് 35,438 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 35,227 പോയിന്റിലാണ്. ഇന്ന് സെൻസെക്സിന് 35,110 പോയിന്റിൽ താങ്ങുണ്ട്. ഇതു നിലനിർത്തിയാൽ ആദ്യ പ്രതിരോധം 35,531 വരെ ഉയരാം. ഇതു മറികടന്നാൽ ലക്ഷ്യം 35,836-36,234ലേക്കു തിരിയും. വിപണി സാങ്കേതികതിരുത്തലിന് തുനിഞ്ഞാൽ 34,828-34,430 താങ്ങുണ്ട്.
ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകളിൽ വാരാന്ത്യം ചാഞ്ചാട്ടം ദൃശ്യമായി. അതേസമയം ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ വിട്ടുമാറിയത് യൂറോപ്യൻ ഓഹരി സൂചികകളിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചു. തൊഴിൽമേഖലയിൽനിന്നുള്ള അനുകൂല റിപ്പോർട്ടുകൾ അമേരിക്കൻ മാർക്കറ്റിൽ വാരാവസാനം ബുൾ തരംഗം ഉളവാക്കി. യുഎസ് മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം താഴ്ന്നു. ന്യൂയോർക്കിൽ സ്വർണത്തിന് 1300 ഡോളറിലെ താങ്ങ് നഷടപ്പെട്ട് 1293 ഡോളറായി.
രൂപയുടെയും ക്രൂഡിന്റെയും പിൻബലത്തില് ഓഹരികൾക്കു പുത്തൻ ഉണർവ്
12:53 AM Jun 04, 2018 | Deepika.com