ന്യൂഡൽഹി: ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാർ ഓഹരിയുടമകളുടെ പ്രത്യേക യോഗം വിളിച്ചു. ഈ മാസം 26നു നടക്കുന്ന യോഗത്തിൽ ഐഡിയ സെല്ലുലാർ ലിമിറ്റഡ് എന്ന പേരു മാറ്റുന്നതാണ് മുഖ്യ ചർച്ചാവിഷയം. വോഡഫോൺ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാകുന്നതോടെ വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്ന് പേരു സ്വീകരിക്കാനാണു തീരുമാനം. ഇതിനുള്ള അനുമതിയും യോഗത്തിൽ തേടും.
ഐഡിയയും വോഡഫോൺ ഇന്ത്യയും തങ്ങളുടെ ബിസിനസുകൾ ലയിപ്പിക്കുന്നതിന്റെ അവസാനഘട്ട നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ലയന അംഗീകാര നടപടികൾ അവസാനഘട്ടത്തിലാണ്. ലയനം പൂർത്തിയാകുന്നതോടെ പുതിയ കമ്പനി 2,300 കോടി ഡോളർ (1.54 ലക്ഷം കോടി രൂപ) മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികളോടു മത്സരിക്കാൻ പര്യാപ്തമാണെന്നാണ് ഇരുകമ്പനികളുടെയും വിശ്വാസം.
പേരു മാറ്റുന്നതു കൂടാതെ 15,000 കോടി രൂപയുടെ നിക്ഷേപസമാഹരണവും ചർച്ചാവിഷയമാകും.
പുതിയ കമ്പനിയിൽ 45.1 ശതമാനം ഓഹരികൾ വോഡഫോണിനും 26 ശതമാനം ഓഹരികൾ ആദിത്യ ബിർള ഗ്രൂപ്പിനും 28.9 ശതമാനം ഓഹരികൾ ഐഡിയയുടെ ഓഹരിയുടമകൾക്കുമായിരിക്കും. ലയിക്കുന്നതോടെ 43 കോടി വരിക്കാരുള്ള കമ്പനിക്ക് വിപണിവിഹിതത്തിന്റെ 35 ശതമാനമാണുണ്ടാകുക.
മാർച്ചിൽ പുതിയ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി കുമാർ മംഗളം ബിർളയെ തീരുമാനിച്ചിരുന്നു. വോഡഫോൺ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ബലേഷ് ശർമയാണ് പുതിയ കമ്പനിയുടെ സിഇഒ.
ഐഡിയ ഇനി "വോഡഫോൺ ഐഡിയ'
11:15 PM Jun 02, 2018 | Deepika.com