സീയൂൾ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ ഇന്നലെ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖലയായ പാൻമുൻജോമിൽ നടന്ന ചർച്ച രണ്ടു മണിക്കൂർ ദീർഘിച്ചു.
കിമ്മുമായി അടുത്ത 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടിയിൽനിന്നു പിന്മാറുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് കൊറിയൻ നേതാക്കളുടെ കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമായി. ഉച്ചകോടിക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നു ട്രംപ് പിന്നീട് പറയുകയുണ്ടായി.
കൊറിയകൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്താനായി ഒരു മാസം മുന്പ് കിമ്മും മൂണും പാൻമുൻജോമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ഉത്തരകൊറിയ-യുഎസ് ബന്ധം മെച്ചപ്പടുത്തുന്നതിനേക്കുറിച്ചുമാണ് ഇന്നലെ മൂണും കിമ്മും ചർച്ച ചെയ്തതെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നിർദിഷ്ട സിംഗപ്പൂർ ഉച്ചകോടിയെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളേക്കുറിച്ച് ഇന്നു കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നു പ്രസിഡന്റ് മൂണിന്റെ ഓഫീസ് വ്യക്തമാക്കി.
ഇന്നലെ പാൻമുൻജോമിൽ നടന്ന കിം- മൂൺ കൂടിക്കാഴ്ച സിംഗപ്പൂർ ഉച്ചകോടി നിർദിഷ്ട തീയതിയിൽ നടത്താനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാനായി മുൻനിശ്ചയപ്രകാരം യുഎസ് സംഘം ഉടൻ സിംഗപ്പൂരിനു തിരിക്കുമെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.
കിമ്മും മൂണും അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി
01:15 AM May 27, 2018 | Deepika.com