വാഴക്കുളം: പൈനാപ്പിൾ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പഴം വാങ്ങാൻ മിക്ക വ്യാപാരികളും ഇന്നലെ തയാറായില്ല. വാങ്ങിയവരാകട്ടെ ഒന്പതു രൂപയാണു കിലോഗ്രാമിനു നല്കിയത്. പഴത്തിന്റെ വില കൂപ്പുകുത്തിയതോടെ വിപണിയിലേക്കു പച്ചപ്പൈ നാപ്പിളിന്റെ വരവ് വർധിച്ചു.
ഇടവിട്ടുളള മഴ മൂലം പാകമായ പൈനാപ്പിൾ പെട്ടെന്നു പഴുക്കുമെന്ന ചിന്തയിൽ കർഷകർ പച്ചപ്പരുവത്തിൽ തന്നെ ചരക്ക് വിറ്റൊഴിവാക്കാനുളള തത്രപ്പാടിലാണ്. ഇതാകട്ടെ പച്ചയുടെ വിപണിവിലയും ഇടിച്ചു. വ്യാഴാഴ്ച 22-26 രൂപയുണ്ടായിരുന്ന പച്ചവില ഇന്നലെ 20 രൂപ വരെ താഴ്ന്നു. വ്യാപാരികൾ പല വിലയ്ക്കു ചരക്കെടുക്കുന്ന സ്ഥിതിയുമുണ്ടായി.
പ്രതിസന്ധിക്കിടെ നടുക്കരയിലെ അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയോട് 200 ടൺ പഴം പൈനാപ്പിൾ 28 മുതൽ സംഭരിക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർദേശിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സംഭരണസംവിധാനമേർപ്പെടുത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
എൽദോ ഏബ്രഹാം എംഎൽഎ യുടെ സാന്നിധ്യത്തിൽ തൃശൂരിൽ ഇന്നലെ രാത്രി പൈനാപ്പിൾ മേഖലയിലെ സംഘടനാനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണു മന്ത്രി നിർദേശം നല്കിയത്.
സംഘടനാ നേതാക്കളായ ജോസ് പെരുമ്പിളളിക്കുന്നേൽ, ജോസഫ് ചക്കാലക്കുന്നേൽ, ജയിംസ് തോട്ടുമാരിക്കൽ, ജോജോ വടക്കുംപാടം, തോമസ് വർഗീസ് താണിക്കൽ, ജോസുകുട്ടി വെട്ടിയാങ്കൽ, സുനിൽ കോടമുളളിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനും മർച്ചന്റ്സ് അസോസിയേഷനും മേഖലയിലെ അനുബന്ധ സംഘടനകളുമായി ചേർന്ന് 28നു കളക്ടറേറ്റ് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ചർച്ച.
ഇന്ന് രാവിലെ 11ന് എൽദോ എബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ വാഴക്കുളത്ത് ഭാവി പദ്ധതികൾ സംബന്ധിച്ച് കർഷകരും വ്യാപാരികളും അനുബന്ധ മേഖലയിലെ പ്രവർത്തകരും ചർച്ച നടത്തും. സംഭരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ ചർച്ചയിൽ കൈക്കൊള്ളും. നാളെ മന്ത്രി സുനിൽ കുമാർ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റും നടുക്കര കമ്പനിയും സന്ദർശിച്ചേക്കുമെന്നു സൂചനയുണ്ട്.
പൈനാപ്പിൾ പ്രതിസന്ധി: 200 ടൺ പഴം സംഭരിക്കും
01:10 AM May 26, 2018 | Deepika.com