ന്യൂഡൽഹി: ബജറ്റ് വരുമാനം കുറയ്ക്കാതെ ഇന്ധനവില കുറയ്ക്കാനുള്ള സൂത്രവഴി തേടുകയാണു കേന്ദ്രം. ഒരു ലിറ്റർ പെട്രോളിൽ 19.48 രൂപയും ഡീസലിൽ 15.33 രൂപയും കേന്ദ്രം എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്. അതിൽ കുറവു വരുത്താതെ കാര്യം നേടാനാണു മോദി സർക്കാരിന്റെ ശ്രമം.
ഇതിനു പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎൻജിസിയെയും ഓയിൽ ഇന്ത്യയെയും പിഴിയുന്നതിനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ക്രൂഡ് ഓയിൽ കുഴിച്ചെടുക്കുന്ന ഈ കന്പനികളുടെ ലാഭം കുറയ്ക്കുന്നതാണു നടപടി. ഇതിന്റെ സൂചന ലഭിച്ചതോടെ ഓഹരിവിപണിയിൽ രണ്ടു കന്പനികളുടെയും വില ഇടിഞ്ഞു. ഒഎൻജിസിക്ക് ഇന്നലെ മാത്രം 4.75 ശതമാനം ഇടിവുണ്ട്.
ഈ കന്പനികളുടെ ക്രൂഡ് ഓയിലിനും അന്താരാഷ്ട്ര നിരക്കിലാണു വില നല്കുന്നത്. അതിൽനിന്ന് ഒരു ഭാഗം റോയൽറ്റിയായി കേന്ദ്രത്തിനും എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തിനും നല്കും.
ഇപ്പോൾ കേന്ദ്രം തയാറാക്കുന്ന പദ്ധതി അനുസരിച്ച് ക്രൂഡ് വില നിശ്ചിത പരിധി കഴിഞ്ഞാൽ ഒഎൻജിസിക്കും ഓയിൽ ഇന്ത്യക്കും ലഭിക്കുന്ന അധികവിലയ്ക്കു പ്രത്യേക നികുതി ചുമത്തും. ഉദാഹരണമായി, ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളർ കടന്നാൽ അധികം ലഭിക്കുന്ന തുക മുഴുവനും നികുതിയായി പിടിക്കും. അപ്രതീക്ഷിതമായി ലഭിക്കുന്ന അമിതലാഭത്തിന് (വിൻഡ് ഫാൾ) ചുമത്തുന്ന നികുതി എന്നാണ് ഇതിനു നല്കുന്ന വ്യാഖ്യാനം.
ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് പെട്രോൾ, ഡീസൽ വില താഴ്ത്തി നിർത്തും. എണ്ണക്കന്പനികൾ വില കുറച്ചു വിൽക്കുന്നതു മൂലമുള്ള നഷ്ടം ഒഎൻജിസിയും ഓയിൽ ഇന്ത്യയും നല്കുന്ന പണം ഉപയോഗിച്ചു കേന്ദ്രം നികത്തും.
വാറ്റിൽ വലിയ നേട്ടം
ഇതോടൊപ്പം സംസ്ഥാനങ്ങൾ വാറ്റ് (വില്പന നികുതി) കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെടും. ഈയിടത്തെ വിലവർധന സംസ്ഥാനങ്ങൾക്കു ഗണ്യമായി വരുമാനം കൂട്ടിയിരുന്നു. വിലയുടെ നിശ്ചിത ശതമാനം എന്ന രീതിയിലാണു സംസ്ഥാനങ്ങൾ നികുതി ചുമത്തിയിരിക്കുന്നത്. അതിനാൽ വില കൂടുന്പോൾ സംസ്ഥാനത്തിനുള്ള വരവ് കൂടും.
കേരളം പെട്രോളിനു 32.02 ശതമാനവും ഡീസലിന് 25.58 ശതമാനവും വാറ്റ് ഈടാക്കുന്നു. പെട്രോൾ വില ഒരു രൂപ കൂടുന്പോൾ കേരള ഖജനാവിലേക്ക് 32.02 പൈസ അധികമെത്തും. ഡീസലിന് ഒരു രൂപ കൂടിയാൽ 25.58 പൈസയും കിട്ടും.
വിൻഡ്ഫാൾ ടാക്സ്
കാറ്റത്തു മാന്പഴം വീഴുന്നതു പെറുക്കുന്നവന് അധ്വാനമില്ലല്ലോ. ഇതേപോലെ ആഗോളവില കൂടിയതിന്റെ പേരിൽ ചില ഉത്പന്നങ്ങളുടെ ഉത്പാദകർക്ക് ഒരു മുടക്കുമില്ലാതെ അധികലാഭം കിട്ടും. ഇങ്ങനെ കിട്ടുന്ന ലാഭത്തിനു ചുമത്തുന്ന നികുതിയാണു വിൻഡ്ഫാൾ ടാക്സ്. 1997ൽ ബ്രിട്ടനിലെ ലേബർ പാർട്ടിയാണ് ഇങ്ങനെ നികുതി ചുമത്തുമെന്നു പറഞ്ഞ് ഈ ആശയം പ്രചാരത്തിലാക്കിയത്. 2011ൽ ബ്രിട്ടൻ നോർത്ത് സീയിൽനിന്നുള്ള ക്രൂഡ് ഓയിലിന് ഈ നികുതി ചുമത്തി. വീപ്പയ്ക്ക് 75 ഡോളറിനു മുകളിലുള്ള വിലയ്ക്കായിരുന്നു ഈ നികുതി. ചൈന 2006ൽ എണ്ണക്കന്പനികൾക്ക് ഈ നികുതി ചുമത്തി.
പെട്രോൾ വില കുറയ്ക്കാൻ ഒഎൻജിസിക്കു നികുതി?
12:59 AM May 25, 2018 | Deepika.com