വാഷിംഗ്ടൺ ഡിസി: സിംഗപ്പൂരിൽ ജൂൺ 12നു കിം-ട്രംപ് ഉച്ചകോടി നടക്കുമെന്നു തന്നെയാണു താൻ കരുതുന്നതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ജനപ്രതിനിധിസഭയുടെ വിദേശബന്ധസമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചതിനു പിന്നാലെയാണു പോംപിയോയുടെ പ്രസ്താവന എന്നതു ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണു കിമ്മിന്റെ നിലപാടിൽ മാറ്റം കാണുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
ഇതേസമയം, അമേരിക്കയിൽനിന്നു സാന്പത്തികസഹായവും സുരക്ഷാഉറപ്പുമാണു ആണവനിർവ്യാപനത്തിനു പകരമായി കിം പ്രതീക്ഷിക്കുന്നതെന്നു പോംപിയോ അഭിപ്രായപ്പെട്ടു. ഉച്ചകോടി നടക്കുമെന്നു തന്നെയാണു പ്രതീക്ഷ. എന്നാൽ ചർച്ച ശരിയായ ദിശയിൽനിന്നു വ്യതിചലിച്ചാൽ അപ്പോൾതന്നെ നിർത്തിപ്പോരുമെന്നും പോംപിയോ വ്യക്തമാക്കി. ആണവായുധം കൈയൊഴിയണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇക്കാര്യത്തിൽ ഉത്തരകൊറിയയ്ക്ക് സൗജന്യമൊന്നും നൽകില്ലെന്നും രണ്ടുതവണ പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയ പോംപിയോ വ്യക്തമാക്കി.
ഏതായാലും ആണവപരീക്ഷണകേന്ദ്രം തകർക്കുന്നതിനുള്ള നീക്കവുമായി ഉത്തരകൊറിയ മുന്നോട്ടുപോകുകയാണ്. ഇതു റിപ്പോർട്ടു ചെയ്യാനായി ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദേശലേഖകർ പോഗ്യാംഗിൽ എത്തി.
ഇതിനിടെ, സിംഗപ്പൂരിൽ പോകുന്പോൾ നാട്ടിൽ തനിക്ക് എതിരേ അട്ടിമറിയോ സൈനികകലാപമോ ഉണ്ടായേക്കാമെന്നു കിമ്മിനു ഭീതിയുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു. സിംഗപ്പൂരിൽ സുരക്ഷ ലഭിക്കുമോ എന്നതും കിമ്മിനെ അലട്ടുന്ന പ്രശ്നമാണ്.
ഉച്ചകോടി: പോംപിയോയ്ക്കു പ്രതീക്ഷ
01:05 AM May 24, 2018 | Deepika.com