ന്യൂയോർക്ക്: പുലിറ്റ്സർ പുരസ്കാര ജേതാവായ പ്രമുഖ അമേരിക്കൻ നോവലിസ്റ്റ് ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് ന്യൂയോർക്കിലായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ അമേരിക്കൻ സാഹിത്യത്തെ നയിച്ചവരിൽ പ്രമുഖനാണ് റോത്ത്. മുപ്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അമേരിക്കയിലെ ജൂതവംശജരുടെ മാനസിക വ്യാപാരങ്ങളായിരുന്നു പലതിലെയും പ്രതിപാദ്യം. ഇതിന്റെ പേരിൽ ധാരാളം വിമർശനത്തിനും അഭിനന്ദനത്തിനും വിധേയനായി.
നോവലുകളും ചെറുകഥകളും ഉൾപ്പെടുത്തി 1959ൽ പ്രസിദ്ധീകരിച്ച ഗുഡ് ബൈ കൊളംബസ് ആണ് ആദ്യ പുസ്തകം. അമേരിക്കൻ പാസ്റ്ററൽ എന്ന നോവൽ 1998ലെ പുലിറ്റ്സർ പ്രൈസിന് അർഹമായി. അച്ഛനുമായുള്ള സങ്കീർണബന്ധം പ്രതിപാദിക്കുന്ന പാട്രിമോണി(1991) എന്ന ആത്മകഥാംശപുസ്തകത്തിന് നാഷണൽ ബുക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് ലഭിച്ചു. ഓപറേഷൻ ഷൈലോക്ക്(1994), ദ ഹ്യൂമൻ സ്റ്റെയ്ൻ(2001), എവരിമാൻ(2007) എന്നീ പുസ്തകങ്ങളിലൂടെ പെൻ/ഫോക്നർ അവാർഡ് മൂന്നുവട്ടം നേടുന്ന ആദ്യ വ്യക്തിയായി. അമേരിക്കൻ സർക്കാരിന്റെ നാഷണൽ മെഡൽ ഓഫ് ആർട്ട്സ് പുരസ്കാരം 1998ൽ നേടി.
പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങൾ റോത്തിന്റെ അപരവ്യക്തിത്വങ്ങളാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ജൂതരുടെ അനുഭവങ്ങൾ സാഹിത്യമാക്കിയെങ്കിലും തന്നെ ജൂതനെന്നു വിശേഷിപ്പിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഞാനൊരു അമേരിക്കനാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.
കുടിയേറ്റ ജൂതകുടുംബത്തിലെ ഇൻഷ്വറൻസ് സേൽസ്മാന്റെ മകനായി ന്യൂജഴ്സിയിലെ നെവാർക്കിൽ 1933 മാർച്ച് 19നാണ് ഫിലിപ്പ് മിൽട്ടൺ റോത്ത് ജനിച്ചത്.
പെൻസിൽവാനിയ യൂണിവേഴ്സിറ്റി, ന്യൂയോർക്കിലെ ഹണ്ടർ കോളജ് മുതലായിടങ്ങളിൽ സാഹിത്യ പ്രഫസറായിരുന്നു. 1992ൽ അധ്യാപകവൃത്തിയിൽനിന്നു വിരമിച്ചു.
നോവലിസ്റ്റ് ഫിലിപ്പ് റോത്ത് അന്തരിച്ചു
01:05 AM May 24, 2018 | Deepika.com