ന്യൂഡൽഹി: കന്പനികൾ പാപ്പരാകുന്പോൾ അവരിൽനിന്നു പാർപ്പിടം വാങ്ങിയവർക്കു പണം തിരികെ കിട്ടാനുള്ള സാധ്യത വർധിപ്പിക്കുന്ന നിയമഭേദഗതി വരുന്നു. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡി (ഐബിസി)ൽ ഇതിനു തക്ക മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കും. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് തീരുമാനമാണിത്.
ധനകാര്യ വായ്പാ ദാതാക്കൾക്ക് സമമായ പരിഗണന പാർപ്പിടം വാങ്ങുന്നവർക്കു ലഭിക്കും. ഇതോടെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഒപ്പമാകും പാർപ്പിടം വാങ്ങുന്നവരുടെ നില. പാപ്പരോ നിർധനരോ ആയ കന്പനികളിന്മേൽ ഇവർക്ക് ആദ്യ അവകാശം ലഭിക്കും.
മനഃപൂർവം വീഴ്ചവരുത്തിയ കന്പനി പ്രമോട്ടർമാരെയും അവരുടെ ബന്ധുക്കളെയും കന്പനി വാങ്ങാൻ അനുവദിക്കരുതെന്ന 29എ വകുപ്പ് ഭേദഗതി ചെയ്യും. സൂഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളെ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കും. ചെറുകിട കന്പനി പാപ്പരായാൽ പ്രമോട്ടർക്കുതന്നെ ആ കന്പനി തിരിച്ചുവാങ്ങാൻ ഇതുവഴി സാധിക്കും. വായ്പാദാതാക്കളുടെ കമ്മിറ്റി അനുവദിക്കണമെന്നേ ഉള്ളൂ.
അഞ്ചുകോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവയാണ് സൂഷ്മവ്യവസായം. 75 കോടി രൂപവരെയുള്ളതു ചെറുകിടയും 250 കോടി രൂപ വരെയുള്ളത് ഇടത്തരവും. നേരത്തേ മൂലധന നിക്ഷേപം ആധാരമാക്കിയായിരുന്നു വിഭജനം.പാപ്പർ നടപടിയിൽ വായ്പാദാതാക്കളുടെ കമ്മിറ്റിയിൽ 75 ശതമാനം പേർ അംഗീകരിക്കുന്നതേ തീരുമാനമാകൂ എന്നത് 60 ശതമാനം പേർ എന്നാക്കി മാറ്റാനും കാബിനറ്റ് തീരുമാനിച്ചു.
പാപ്പർ നിയമത്തിൽ മാറ്റം
01:05 AM May 24, 2018 | Deepika.com