കൊച്ചി: റംസാൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച പഴം വിപണിക്കു തിരിച്ചടിയായി നിപ്പാ വൈറസ് ബാധ. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും പരക്കുന്ന തെറ്റായ പ്രചാരണങ്ങൾ മൂലം ഏത്തപ്പഴം ഉൾപ്പെടെയുള്ള പഴങ്ങളുടെ വിലയിൽ പത്തു രൂപയുടെ വരെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
60 രൂപയ്ക്കു മുകളിലുണ്ടായിരുന്ന എത്തപ്പഴത്തിന്റെ വില 50 രൂപയിലേക്കു താഴ്ന്നപ്പോൾ ഞാലിപ്പൂവൻ, റോബസ്റ്റ പഴങ്ങളുടെ വിലയിലും സമാനമായ കുറവാണു മാർക്കറ്റിൽ രേഖപ്പെടുത്തുന്നത്. വയനാട്ടിൽനിന്ന് എത്തിയിരുന്ന ഏത്തക്കായ കഴിഞ്ഞ ആഴ്ച 54 രൂപ നൽകിയാണു വ്യാപാരികൾ വാങ്ങിയിരുന്നതെങ്കിൽ ഏതാനും ദിവസമായി വിലയിടിയുകയാണ്. മേട്ടുപ്പാളയത്തുനിന്നാണു കൂടുതലായും ഏത്തക്കായ ഉൾപ്പെടെയുള്ളവ വിപണിയിൽ എത്തിയിരുന്നത്.
അവിടെനിന്നുള്ള വരവ് കുറയുകയും വയനാട് സീസണ് ആരംഭിക്കുകയും ചെയ്തതോടെ വിലയിൽ മുന്നേറ്റം ഉണ്ടാകുമെന്നുതന്നെയായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ, ഇതിനിടെയാണു നിപ്പാ വൈറസ് ബാധ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതും വിപണിയിൽ പഴങ്ങളുടെ ഡിമാൻഡ് കുറഞ്ഞതും. നിപ്പാ വൈറസ് ബാധയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏതാനും ദിവസങ്ങളായി വയനാട്ടിലെ കർഷകർ വാഴക്കുലകൾ എത്രയും വേഗം വെട്ടാൻ തുനിയുകയാണെന്നാണു വ്യാപാരികൾ പറയുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ പഴങ്ങൾക്കെതിരേ മുഖം തിരിക്കുമെന്നും ഇതേത്തുടർന്നു വിലയിടിയുമെന്നുമുള്ള കണക്കുകൂട്ടലിനെത്തുടർന്നാണു വയനാട്ടിലെ കർഷകർ വ്യാപകമായി വാഴക്കുലകൾ വെട്ടി വിപണിയിലേക്ക് എത്തിക്കുന്നത്. ഇതു കൂടുതൽ വിലയിടിവിനു കാരണമാകുമെന്നുതന്നെയാണു വ്യാപാരികൾ പറയുന്നത്.
നിപ്പാ വൈറസ് ബാധയെത്തുടർന്നു വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ഒരു തരത്തിലുമുള്ള പഴവർഗങ്ങളും കഴിക്കരുതെന്ന തരത്തിൽ പ്രചാരണവും നടക്കുന്നുണ്ട്. ഇതേത്തുടർന്നു വിവിധ പഴവർഗങ്ങളുടെ വിലയിലും കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്.
വലിയ ഡിമാൻഡ് ഉണ്ടായിരുന്ന മാന്പഴത്തിനാണു കൂടുതലായും വിലയിടിഞ്ഞത്. നേർ പകുതിയായാണു മാർക്കറ്റിൽ മാന്പഴംവില കൂപ്പുകുത്തിയത്. സിന്ദൂരം മാന്പഴത്തിനു നേരത്തെ ഒരു കിലോയ്ക്ക് 50 രൂപയായിരുന്നെങ്കിൽ നിലവിൽ രണ്ടു കിലോ 60 രൂപയ്ക്കു നൽകിയാൽപോലും ആവശ്യക്കാർ കുറവാണെന്നു വ്യാപാരികൾ പറയുന്നു. സേലം മാന്പഴത്തിന്റെ സ്ഥിതിയും ഇതുതന്നെ.
നേരത്തെ കിലോയ്ക്കു 40 രൂപയ്ക്കു മുകളിലായിരുന്ന സേലം മാന്പഴം നിലവിൽ മൂന്നു കിലോ 100 രൂപയ്ക്കു നൽകിയാൽപോലും വേണ്ടാത്ത സ്ഥിതിയാണ്. മാന്പഴത്തിനു പുറമെ റോസ്, വെള്ള മുന്തിരിങ്ങയ്ക്കും മാതളം ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്കും വിലയിടിവ് ഉണ്ടായിട്ടുണ്ട്. മാർക്കറ്റിൽ പഴവർഗങ്ങളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പുറംവിപണിയിൽ പ്രകടമായ മാറ്റം ദൃശ്യമല്ല. ചില വ്യാപാരികൾ കൂടുതൽ ലാഭം കൊയ്യുന്നതാണ് ഇതിനു പിന്നിലെന്നാണു ആക്ഷേപം. അതേസമയം, മാന്പഴത്തിന്റെ വില നേർ പകുതിയായിട്ടും മാന്പഴം ജ്യൂസിന്റെ വിലയിൽ ഒരു രൂപയുടെ കുറവുവരുത്താൻ പോലും വ്യാപാരികൾ തയാറായിട്ടുമില്ല.
റംസാനിൽ പ്രതീക്ഷയർപ്പിച്ച പഴംവിപണി നിപ്പാ വൈറസിൽ തട്ടി വീഴുന്നു
01:05 AM May 24, 2018 | Deepika.com